നിലമ്പൂര്‍: ചാലിയാര്‍ പുഴയുടെ തീരത്ത് വന്‍തോതില്‍ സ്വർണഖനനത്തിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. മമ്പാട് കടവില്‍ വലിയ ഗര്‍ത്തങ്ങളുണ്ടാക്കിയാണ് സ്വര്‍ണ ഖനനം നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവിടെ നിന്നും ഒമ്പത് മോട്ടോറുകളും ഉപകരങ്ങളും പൊലീസ് പിടിച്ചെടുത്തു.
ചാലിയാര്‍ തീരത്ത് സ്വര്‍ണ്ണം കുഴിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത തന്നെ പേടിപ്പിക്കുന്നുവെന്ന് പരിസ്ഥിതി വിദഗ്ധന്‍ മുരളി തുമ്മാരുകുടി. “സ്വര്‍ണ്ണഖനനം മിക്കയിടത്തും നിയമവിരുദ്ധമാണ്. കാരണം ലാഭം കൂടുതല്‍ ഉണ്ടായിത്തുടങ്ങിയാല്‍ ക്രിമിനല്‍ സംഘങ്ങള്‍ ഇടപെടും. പ്രദേശത്ത് അക്രമങ്ങള്‍ കൂടും. കൊളംബിയയില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകള്‍ പേടിപ്പിച്ച് സ്വന്തം വീടുകളില്‍ നിന്നും ഓടിക്കുകയാണ് പതിവ്.”- മുരളി തുമ്മാരുകുടി തന്റെ ഭയം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍ എഴുതി.
ചാലിയാര്‍ പുഴയിലെ മണല്‍ അരിച്ചാല്‍ സ്വര്‍ണ്ണം കിട്ടാറുണ്ട്. ചെറിയ തോതില്‍ ഉപജീവനത്തിനായി ആളുകള്‍ മണല്‍ അരിച്ച് സ്വര്‍ണ്ണഖനനം നടത്തിയിരുന്നു.എന്നാല്‍ കുഴിയെടുത്ത് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം അടിച്ച് സ്വര്‍ണ ഖനനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ് ഐ ജെ എ രാജന് എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്.
സ്വര്‍ണ്ണഖനനത്തിന് ഉപയോഗിക്കുന്ന അഞ്ച് എച്ച് പി യില്‍ കൂടുതല്‍ പവറുള്ള 9 മോട്ടോറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. കുഴിയെടുക്കാന്‍ ഉപയോഗിക്കുന്ന പിക്കാസ്, തൂമ്പ, മറ്റ് ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
“പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വര്‍ണ്ണത്തരികള്‍ മെര്‍ക്കുറിയില്‍ ലയിപ്പിച്ച് മെര്‍ക്കുറി ബാഷ്പീകരിച്ച് സ്വര്‍ണ്ണം ശുദ്ധീകരിച്ച് വില്‍ക്കുന്ന പരിപാടി ഞാന്‍ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. രണ്ട് കാര്യങ്ങളാണ് ഇതില്‍ കുഴപ്പമായിട്ടുള്ളത്. ഒന്ന് മെര്‍ക്കുറി ഉപയോഗിച്ചുള്ള സ്വര്‍ണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ രോഗങ്ങള്‍ ഉണ്ടാകും. അധികം ആയുസ്സ് ഉണ്ടാവുകയില്ല.” – മുരളി തുമ്മാരുകുടി പറയുന്നു.
“കേരളത്തെപ്പറ്റിയുള്ള ഏന്റെ ഏറ്റവും വലിയ ഭീതി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണില്‍ നിന്നും സ്വര്‍ണ്ണം ലാഭകരമായി വേര്‍തിരിച്ചെടുക്കാന്‍ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. മുല്യമുള്ള വസ്തുക്കള്‍ ഖനനം ചെയ്തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളില്‍ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവന്, സ്വാതന്ത്ര്യം, ഇതൊക്കെ പൊതുവേ കുറഞ്ഞുവരുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.” – മുരളി തുമ്മാരുകുടി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: