കൊട്ടിയം: ദേശീയപാത 66 കൊട്ടിയം കടന്നുപോകുന്നത് മൂന്ന് നില കെട്ടിടത്തിന്റെ ഉയരത്തില്‍. പത്ത് മീറ്ററോളം ഉയരത്തിലുള്ള റീ ഇന്‍ഫോഴ്സ്ഡ് എര്‍ത്ത് വാള് (ആര്‍ഇ വാള്)ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊല്ലത്ത് നിന്നും കൊട്ടിയം ഭാഗത്തേയ്ക്ക് എത്തുമ്പോള്‍ പറക്കുളം ജങ്ഷന് മുന്നില്‍ നിന്നാണ് കോണ്‍ക്രീറ്റ് ഭിത്തിയുടെ നിര്‍മാണം ആരംഭിച്ചത്. ഉമയനല്ലൂര്‍ മുസ്ലിംപള്ളിക്ക് സമീപത്ത് നിന്നും ഇതിനു വേണ്ടി ഭൂതലത്തില്‍ നിന്നുള്ള നിര്‍മിതികള്‍ തുടങ്ങും. പറക്കുളം ജങ്ഷനില്‍ നിന്നാണ് ആര്‍ഇ വാള് ഉയരത്തിലേക്ക് കടക്കുന്നത്.
ഒന്നര കിലോമീറ്ററോളം ദൂരത്തിലുള്ള ആര്‍ഇ വാള് സിത്താര ജങ്ഷനില്‍ കിംസ് ആശുപത്രിക്ക് സമീപമാണ് അവസാനിക്കുന്നത്. കൊട്ടിയം ജങ്ഷനില്‍ മയ്യനാട് റോഡും, ഹോളിക്രോസ് റോഡും, കണ്ണനല്ലൂര്‍ റോഡും സംഗമിക്കുന്ന ഭാഗത്ത് 27.5 മീറ്റര്‍ വിസ്തൃതിയിലുള്ള കണ്ണറകള്‍ മാത്രമാണ് ഈ വന്മതില് കടന്നു പോകുന്നതിനുള്ള കവാടം. ആര്‍ഇ വാളിന് മുകളില്‍ കൂടി കടന്നു പോകുന്ന നാലുവരിപാതയും താഴെ ഇരുവശത്തു കൂടിയുള്ള സര്‍വ്വീസ് റോഡുകളും വശങ്ങളില് കൂടിയുള്ള ഓടകളും കുടിവെള്ള പൈപ്പ് ലൈനുകളും വൈദ്യുതി തൂണുകളുമാണ് സജ്ജമാകുന്നത്.
കൊട്ടിയം കവലയില്‍ വന്മതില് പോലെ ഉയരുന്ന ആര് ഇ വാളിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നെങ്കിലും നിര്മാണരേഖകളില് മാറ്റമുണ്ടായില്ല. എന്‍.കെ. പ്രേമചന്ദ്രന് എംപിയടക്കം ജനപ്രതിനിധികളും കൊട്ടിയം പൗരവേദിയടക്കം നിരവധി സംഘടനകളും കേന്ദ്ര മന്ത്രിമാരടക്കം ബന്ധപ്പെട്ട ഉന്നത അധികാരികള്‍ക്ക് നിരവധി നിവേദനങ്ങളും ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടും നടപടികളുണ്ടായില്ല. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളേറെയും പൊളിച്ചുമാറ്റി കഴിഞ്ഞു. ഇരുവശത്തും കെട്ടിടങ്ങളുടെ പുനര്‍നിര്‍മാണങ്ങളും ഊര്‍ജിതമായി നടക്കുന്നു.
എന്നാല്‍ ആര്‍ഇ വാളിന്റെ നിര്‍മാണം പുരോഗമിക്കുമ്പോഴുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളൊന്നും ആലോചിച്ചുപോലും തുടങ്ങിയിട്ടില്ല. നിലവില്‍ യാത്രയ്ക്കെത്തുന്നവര്‍ മഴയത്തും വെയിലത്തും അനുഭവിക്കുന്ന ദുരിതം പ്രവചനാതീതമാണ്, ആശ്വാസംതേടി കയറിനില്ക്കാന് കടത്തിണ്ണകള്പോലും ഇല്ലെന്നതാണ് അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: