ഹൈദരാബാദ്: ആഡംബരഹോട്ടലിലെ ലഹരിമരുന്ന് പാര്‍ട്ടിയ്ക്കിടെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊണിഡേലയും സുഹൃത്തുക്കളും പിടിക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പിതാവ് നാഗബാബു. പോലീസ് കസ്റ്റഡിയിലെടുത്തത് സത്യമാണെന്നും മയക്കുമരുന്നു കേസുമായി നിഹാരികയ്ക്ക് ബന്ധമില്ലെന്ന് നാഗബാബു സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
പോലീസ് നല്കുന്ന വിവരം അനുസരിച്ച് എന്റെ മകള്‍ തെറ്റ് ചെയ്തിട്ടില്ല. ആ സമയത്ത് നിഹാരിക അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഈ വിഷയത്തില്‍ അനാവശ്യ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും നടന് വീഡിയോയില്‍ പറയുന്നു. അതേസമയം നിഹാരികയേയും ബിഗ്ബോസ് സീസണ് മൂന്ന് വിജയിയും പ്രശസ്ത പിന്നണി ഗായകനുമായ രാഹുലിനേയും നോട്ടീസ് നല്കി വിട്ടയച്ചതായാണ് വിവരം.
പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം മയക്കുമരുന്ന് ഉപയോഗിച്ചോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധിച്ചു. അതിനുശേഷം നിഹാരികയെയും രാഹുലിനെയും വിട്ടയക്കുകയും ചെയ്തു. നിഹാരികയെക്കുറിച്ച് ഒട്ടേറെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും അതിനാലാണ് താന്‍ രംഗത്ത് വന്നതെന്നും നാഗബാബു പറഞ്ഞു.
ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ പബ്ബില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. പാര്‍ട്ടി നടത്തിയ ഹോട്ടലില്‍ നിന്ന് കൊക്കയ്ന്‍ അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തതായാണ് വിവരം. നിഹാരികയേയും രാഹുലിനേയും കൂടാതെ ആന്ധ്രാപ്രദേശ് പിഎസ്എസി ചെയര്‍മാനും മുന്‍ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകള്‍,ഗുണ്ടൂര്‍ എംപി ഗല്ല ജയദേവിന്റെ മകന് തുടങ്ങിയവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: