കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തുടരും. ഇത് മൂന്നാം തവണയാണ് കോടിയേരി സെക്രട്ടറി പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കോടിയേരിയെ കൂടാതെ ആറ് പേരെ കൂടി സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്തും. മുഹമ്മദ് റിയാസ്, സജി ചെറിയാന്, വി.എന്‍. വാസവന്, സി.കെ. രാജേന്ദ്രന്, കടകംപള്ളി സുരേന്ദ്രന്, എ.എന്‍. ഷംസീര്‍ എന്നീ ആറ് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.
സംസ്ഥാന സെക്രട്ടേറിയേറ്റിനെ നാളെയാണ് പ്രഖ്യാപിക്കും. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് ഇന്ന് നടന്നത്. നിലവില്‍ സെക്രട്ടറിയായ കോടിയേരി 2020 നവംബര്‍ 13ന് സെക്രട്ടറി സ്ഥാനത്തില്‍ ്നിന്നും അവധിയില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്. തുടര്‍ന്ന് താത്കാലിക ചുമതല എ. വിജയരാഘവന് നല്‍കുകയായിരുന്നു. പന്നീട് ഒരു വര്‍ഷത്തിന് ശേഷം 2021ന് ഡിസംബര്‍ 21 നാണ് അദ്ദേഹം സെക്രട്ടറിയായി തിരിച്ചെത്തിയത്.
അതേസമയം സ്വകാര്യ പങ്കാളിത്തതോടെയുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ വികസന പദ്ധതിയായ നവകേരള വികസന പദ്ധതികളും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയായി. പാഠ്യപദ്ധതി, ഫീസ്, അധ്യാപകരുടെ ശമ്പളം, സംവരണം എന്നീ കാര്യങ്ങളില്‍ സാമൂഹ്യ നീതി ഉറപ്പുവരുത്തുമെന്നത് ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും അധ്യാപക- വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യമാണ്. സാമൂഹ്യ നിയന്ത്രണത്തിലൂടെ ഇതിനുള്ള പരിസരം ഉറപ്പു വരുത്തുമെന്ന് യെച്ചൂരി വിഷയത്തില്‍ പ്രതികരിച്ചു. എന്നാല്‍ എങ്ങിനെയാണ് ഈ സാമൂഹ്യ നിയന്ത്രണത്തിന് രൂപം നല്‍കുക എന്നതില്‍ സിപിഎമ്മിനോ ഇതര ഇടത് പാര്‍ട്ടികള്‍ക്കോ വ്യക്തതയില്ല.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതിനെ കുറിച്ചാണ് സിപിഎം സമ്മേളന നഗരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യെച്ചൂരി നേരിട്ട പ്രധാന ചോദ്യം. എന്നാല്‍ സ്വകാര്യ നിക്ഷേപത്തിന് കാരണമായി കോടിയേരി കഴിഞ്ഞ ദിവസം പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്ന കാരണമായിരുന്നെങ്കില്‍ യെച്ചുരി പറഞ്ഞത് മറ്റൊരു കാരണമായിരുന്നെന്ന് മാത്രം. സ്വകാര്യവത്കരണം കേന്ദ്ര നയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല. എന്നാല്‍ സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത് വാണിജ്യ വല്‍ക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.
കെ റെയില്‍, സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താത്പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായി വരുന്ന സാഹചര്യത്തില്‍ ബിജെപിയെ ചെറുക്കാന്‍ ഇടതുനിര ശക്തിപ്പെടണം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രമായിരിക്കും തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: