ന്യൂദല്‍ഹി: ഇന്ത്യയില്‍ അസഹിഷ്ണുത വളരുകയാണെന്ന് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി അമേരിക്കയില്‍ പ്രസംഗിച്ചത് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ ( ഐഎഎംസി) സംഘടിപ്പിച്ച പരിപാടിയില്‍. ഇന്ത്യയുടെ മനുഷ്യാവകാശമേഖലയിലെ സ്ഥിതി ഉയര്‍ത്തിക്കാട്ടി ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎഎംസി.
റിപ്പബ്ലിക് ദിനത്തിലാണ് അന്‍സാരി ഈ അഭിപ്രായപ്രകടനം നടത്തിയതെന്നും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ പുഷ്കലമായ ജനാധിപത്യം നിലനില്ക്കുന്നു എന്ന് അഭിപ്രായപ്പെട്ട ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഹമീദ് അന്‍സാരിയുടെ ഈ ആരോപണം തള്ളി. ‘അതിന് മറ്റാരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല,’ വിദേശ കാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
‘ഹമീദ് അന്‍സാരി പറഞ്ഞത് തെറ്റാണ്. ഞാന്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വ്യക്തിയാണ്. ഇന്ത്യ സുരക്ഷിതമായ രാജ്യമാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാനാവും. ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോഴും സുരക്ഷിതമായ രാജ്യമാണ് ഇന്ത്യ. അയല്‍ രാജ്യങ്ങളില്‍ പീഢിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ പോലും അഭയം തേടുന്നത് ഇന്ത്യയിലാണ്’- കേന്ദ്ര നിയമകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
ഹമീദ് അന്‍സാരിയുടെ അവസാനകാലത്തെ പ്രവര്‍ത്തനങ്ങളില്‍ പല സംശയങ്ങളും ഉയരുന്നുണ്ട്. ഉപരാഷ്ട്രപതിയായി 2017 ആഗസ്തില്‍ പിരിഞ്ഞശേഷം അദ്ദേഹം കേരളത്തില്‍ 2017 സെപ്തംബറില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ പലയിടങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനയായാണ് പോപ്പുലര്‍ ഫ്രണ്ടിനെ കാണുന്നത്. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ പുതിയ അവതാരമാണ് പോപ്പുലര്‍ ഫ്രണ്ടെന്നാണ് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 2012ല്‍ മൊഴി നല്‍കിയിട്ടുള്ളത്. 2013 ഏപ്രിലില്‍ കേരള പൊലീസ് 22നും 31നും ഇടയില്‍ പ്രായമുള്ള 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹമീദ് അന്‍സാരിക്ക് ഉത്തര്‍പ്രദേശിലെ ക്രിമിനല്‍ സംഘത്തലവനും രാഷ്ട്രീയനേതാവുമായ മുഖ്താര്‍ അന്‍സാരിയുമായി ബന്ധമുണ്ട്. 1990-92 കാലത്ത് ഇറാനിലെ ടെഹ്റാനില്‍ ജോലി ചെയ്യവേ ഇന്ത്യയുടെ താല്പര്യങ്ങള് ഹനിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഹമീദ് അന്‍സാരി ഏര്‍പ്പെട്ടിട്ടുള്ളതായി റോ(റിസര്‍ച്ച് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് 2017 ആഗസ്തില്‍ കത്തെഴുതിയിരുന്നു. ഇന്ത്യയുടെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ഏജന്‍സിയാണ് റോ. ദുബായ്, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍മാരെ കൊണ്ടുവന്ന് റോ യൂണിറ്റിനെ ലക്ഷ്യമിടുന്നതായും കത്തിലെ പരാതിയില്‍ പറയുന്നു.
ഐഎഎംസിയുടെ പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തത് സംശയം ജനിപ്പിക്കുന്നു. ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റ് സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐഎഎംസി എന്ന് പറയപ്പെടുന്നു. ഇന്ത്യയ്ക്കെതിരായ പ്രചാരണം അഴിച്ചുവിടാന്‍ ഇന്ത്യാ വിരുദ്ധ സംഘടനകളില്‍ നിന്നും ഫണ്ട് വാങ്ങുന്ന സംഘടനയാണ് ഐഎഎംസിയെന്നും അതിന് തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായും പറയപ്പെടുന്നു.
റോഹിംഗ്യകളുടെ പേരില്‍ ഐഎഎംസി സ്ഥാപകന്‍ ഷേഖ് ഉബൈദ് ഫണ്ട് വാങ്ങുന്നതായി പറയുന്നു. ഈ ഫണ്ട് യുഎസ് സി ഐആര്‍എഫ് എന്ന സംഘടന വഴി ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉപയോഗിക്കുന്നതായും വ്യാജവാര്‍ത്തകള്‍ കണ്ടെത്തി അതിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്ന ഡിസ് ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: