കവരത്തി: പുതുവത്സര ദിനത്തില്‍ ലക്ഷദ്വീപുകാര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്മാനം. രണ്ട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഇന്നലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഒന്ന് കടമത്ത് ദ്വീപിലും മറ്റൊന്ന് ആന്ത്രോത്ത് ദ്വീപിലും. ലക്ഷദ്വീപുകാരുടെ ആതിഥേയ മര്യാദ മാതൃകപരമാണെന്ന് ചടങ്ങില്‍ ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച ഉദ്യോഗങ്ങള്‍ സ്വന്തമാക്കാനും പുതിയ കലാലയങ്ങള്‍ വഴി തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നൈപുണ്യം വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുതകുന്ന, കൂടുതല്‍ ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാന്‍ അദ്ദേഹം, കോളജുകള്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന പോണ്ടിച്ചേരി സര്‍വ്വകലാശാലയോട് നിര്‍ദേശിച്ചു. ഇത്തരം കോഴ്സുകള്‍ കുട്ടികളുടെ തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കും. പോണ്ടിച്ചേരി സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ കൂടിയാണ് ഉപരാഷ്ട്രപതി.
ലക്ഷദ്വീപില്‍ ഇക്കോ ടൂറിസം, മത്സ്യബന്ധനം എന്നിവയ്ക്ക് വന്‍ സാധ്യതകളുണ്ടെന്നു പറഞ്ഞ അദ്ദേഹം കോളജുകളിലെ അക്വാകള്‍ച്ചര്‍, ടൂറിസം, ഹോസ്പിറ്റാലിറ്റി കോഴ്സുകള്‍ പഠിക്കാനും കുട്ടികളോട് നിര്‍ദേശിച്ചു. അഡ്മിനിസ് ട്രേറ്റര് പ്രഫുല്‍ പട്ടേല്‍, മുഹമ്മദ് ഫൈസല്‍ എംപി, പോണ്ടിച്ചേരി യൂണി. വിസി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: