ആലപ്പുഴ: ജലഗതാഗത വകുപ്പിലെ നൂറോളം തസ്തികകള്‍ ഉണ്ടായിട്ടും, ഒന്നര പതിറ്റാണ്ടിലധികമായി പൊതുസ്ഥലംമാറ്റം നടത്താത്ത വകുപ്പില്‍ ഓപ്പറേറ്റിങ് വിഭാഗത്തിലെ നാലു തസ്തികകളില്‍ മാത്രം സ്ഥലംമാറ്റം നടത്തിയത് ദുരൂഹമാണെന്ന് ആക്ഷേപം. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയെന്ന പേരില്‍ ജീവനക്കാരെ മാറ്റേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ ഗതാഗതവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമെന്ന് കള്ളം പറഞ്ഞ് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരില്‍ 395 ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റി.
സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയ വകുപ്പ് ആസ്ഥാനത്ത് പോലും പല തസ്തികകളിലായി നിരവധി ഉദ്യോഗസ്ഥര്‍ പത്തുവര്‍ഷത്തില്‍ അധികമായി ഒരേ സീറ്റില്‍ ഇരിക്കുമ്പോള്‍ ബോട്ടിനുള്ളില്‍ ജോലി ചെയ്യുന്ന നാല് വിഭാഗത്തെ ശിക്ഷിച്ചത് ഏത് താത്പര്യം സംരക്ഷിക്കാനാണ് എന്ന് വകുപ്പ് വ്യക്തമാക്കണം എന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി ആവശ്യപ്പെട്ടു.
അഴിമതി തടയാനാണ് സ്ഥലംമാറ്റം എങ്കില്‍ കോടികള്‍ വിലയുള്ള ബോട്ടും മറ്റ് ഉപകരണങ്ങളും വാങ്ങുന്നത് ഉള്‍പ്പെടെ ചുമതലയുള്ള ജീവനക്കാരെ വര്‍ഷങ്ങളായി ഒരേ സീറ്റില്‍ സംരക്ഷിക്കുന്നവര്‍, ബോട്ടിലെ കയറു പിടിക്കുന്ന ലസ്കറിനേയും ചക്രം തിരിക്കുന്ന സ്രാങ്കിനേയും ഗിയറിടുന്ന ഡ്രൈവറേയും ടിക്കറ്റ് കൊടുക്കുന്ന ബോട്ട് മാസ്റ്ററേയും മാത്രം തിരഞ്ഞ് പിടിച്ച് സ്ഥലം മാറ്റുന്നത് എന്തിനാണ് എന്ന് വ്യക്തമാക്കണം. മറിച്ച് ജീവനക്കാരെ സഹായിക്കാനാണ് സ്ഥലംമാറ്റമെങ്കില്‍ ഓപ്ഷന് നല്‍കിയവരെ അതിനടിസ്ഥാനത്തില്‍ മാത്രം സ്ഥലം മാറ്റിയാല്‍ മതിയാകുമായിരുന്നു.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് അപേക്ഷ കൊടുത്തവരെ രാഷ്ട്രീയം നോക്കി മാത്രമാണ് പരിഗണിച്ചത്. വകുപ്പ് അധ്യക്ഷന്‍ നടത്തിയ പൊതുസ്ഥലംമാറ്റ കരട് റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയത് അദ്ദേഹത്തിന് കീഴിലുള്ള അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ്, ട്രാഫിക് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആണ്. അധ്യയന വര്‍ഷത്തിനിടയില്‍ ജലഗതാഗത വകുപ്പിന്റെ നട്ടെല്ലായ വിഭാഗത്തെ സ്ഥലം മാറ്റം നടത്തിയതിലെ അപാകതകള്‍ പുന:പരിശോധിക്കണം എന്ന് ജില്ലാ സെക്രട്ടറി ശ്രീജിത്ത് എസ് കരുമാടി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: