ന്യൂദല്‍ഹി: മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എല്ലാം ദീര്‍ഘദൂര ലക്ഷ്യങ്ങളാണ്. അത്തരത്തിലൊന്നാണ് അന്തര്‍വാഹിനി നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം പിന്തുടരുന്നത്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ ഇന്ത്യയെ അത്യാധുനിക കാര്യശേഷിയും സ്വാശ്രയത്വവുമുള്ള ശക്തിയാക്കി വളര്‍ത്തലാണ് ലക്ഷ്യം.
സമീപഭാവിയില്‍ തന്നെ അന്തര്‍വാഹിനികളുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ക്ക് വിദേശരാഷ്ട്രങ്ങളെ ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്ക്കുന്ന ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ദൃഢപ്രതിജ്ഞയാണ് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനുള്ളത്. അതിന്റെയൊക്കെ ഭാഗമാണ് കഴിഞ്ഞ ദിവസം അന്തര്‍വാഹിനി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 43,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള തീരുമാനം.
പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ മുംബൈയിലുള്ള മസ്ഗാവ് ഡോക് യാഡ് ലിമിറ്റഡില്‍ ഫ്രാന്‍സിന്റെ തന്ത്രപരമായ പങ്കാളിത്തത്തോടുകൂടിയായിരിക്കും നിര്‍മ്മാണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ലാഴ്സണ് ആന്റ് ടൂബ്രോയെയാണ് ഇന്ത്യന്‍ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രമുഖ വിദേശക്കമ്പനികളായ ഫ്രാന്‍സിലെ നോവല്‍ ഗ്രൂപ്പ്, ജര്‍മ്മനിയിലെ ടി.കെ. എം. എസ്, തെക്കന്‍ കൊറിയയിലെ ദേവൂ, സ്പെയിനിലെ നവനീത, റഷ്യയിലെ റോസോ ബോര്‍ബോ എക്സ്പോര്‍ട്ട് എന്നിവയുമായി സഹകരിക്കും.
24 അന്തര്‍വാഹിനികളാണ് ഈ പദ്ധതിയുടെ ഭാഗമായി നാവികസേന സംഭരിക്കുക. ഇതില്‍ ആറെണ്ണം ആണവ വിക്ഷേപണ ശേഷിയുള്ളതായിരിക്കും. ഇപ്പോള്‍ സേനയുടെ കയ്യിലുള്ള 15 അന്തര്‍വാഹിനികളും പഴയ മാതൃകയിലുള്ളവയാണ്. ആധുനിക യുദ്ധ സങ്കല്‍പ്പങ്ങള്‍ക്ക് ചേരുന്നവയല്ല. ആണവശേഷിയുള്ള രണ്ട് അന്തര്‍വാഹിനികളേ കയ്യിലുള്ളൂ.
ഇന്ത്യയുടെ നാവികസേനയ്ക്കാവശ്യം കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ക്കൊപ്പം 12 കരയാക്രമണ ക്രൂസ് മിസൈലുകളെങ്കിലുമുള്ള അന്തര്‍വാഹിനികളാണ്. 18 അതിഭാര ടോര്‍പിഡോകളെ വഹിക്കാനുള്ള ശേഷിയും ഇവയ്ക്ക് വേണം. അതായത് സ്കോര്‍പ്പീന്‍ മാതൃകയിലുള്ള അന്തര്‍വാഹിനികളേക്കാള്‍ കാര്യക്ഷമവും അടുത്ത തലമുറയില്പ്പെടുന്നവയുമാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: