ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ സാധ്യതയേറി. രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ യുഎഇയിലും ഓമാനിലുമായി ലോകകപ്പ് നടത്താന്‍ ബിസിസിഐ, ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സി (ഐസിസി) ലിനോട് സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ്.
ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് ഈ മാസം 28 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ ഐസിസിക്ക് താല്‍പ്പര്യമില്ലെന്ന വ്യക്തമായ സാഹചര്യത്തിലാണ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ ബിസിസിഐ സമ്മതിച്ചതെന്നാണ് സൂചന. ലോകകപ്പ് യുഎഇയിലാണെങ്കിലും ആതിഥേയരുടെ അവകാശങ്ങള്‍ ഇന്ത്യയ്ക്ക് തന്നെയായിരിക്കും.
യുഎഇ യിലെ അബുദാബി, ദുബായ്, ഷാര്‍ജ, ഒമാന്റെ തലസ്ഥാനമായ മസ്ക്കറ്റ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കാണ് മസ്ക്കറ്റ് ആതിഥേയത്വം വഹിക്കുക.
പതിനാലാമത് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയിലാണ് നടക്കുക. ഒക്ടോബര്‍ പത്തിന് ഐപിഎല്‍ മത്സരങ്ങള്‍ അവസാനിക്കും. അതിനുശേഷമാണ് ലോകകപ്പ് ആരംഭിക്കുക. പതിനാറ് ടീമുകളാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: