ചെന്നൈ: കോയമ്പത്തൂരില്‍ നടന്ന ഡിഎംകെ യോഗത്തില്‍ ദളിത് സമുദായത്തില്‍ നിന്നുള്ള ഡിഎംകെയുടെ രാജ്യസഭാ എംപിയായ ആന്തിയൂര്‍ ശെല്‍വരാജിനെ സ്റ്റാലിനിരുന്ന വേദിയില്‍ ഒപ്പമിരുത്താത്തത് വിവാദമാകുന്നു. അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ട ആന്തിയൂര്‍ ശെല്‍വരാജിനെ വേദിയ്ക്ക് താഴെയായി സീറ്റിട്ടുകൊടുത്താണ് ഇരുത്തിയത്.
ബിജെപിയെ സവര്‍ണ്ണമേധാവിത്വം എന്ന് കുറ്റപ്പെടുത്തുന്ന ഡിഎംകെ നേതാവില്‍ നിന്നുള്ള ഈ നടപടി വിവാദമായിരിക്കുകയാണ്. ഇപ്പോള്‍ പിന്നാക്ക ജാതിക്കുള്ള ദേശീയ കമ്മീഷന് ഇക്കാര്യത്തില്‍ ഒരമ്പേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
ദളിതരോടുള്ള ഡിഎംകെ നേതാക്കളുടെ വിവേചനം പാര്‍ട്ടിക്കുള്ളിലും മാധ്യമങ്ങളിലും ചൂടുള്ള ചര്‍ച്ചാവിഷയമാണ്. വാക്കും പ്രവൃത്തിയും തമ്മില്‍ ഏറെ അന്തരമുള്ള പാര്‍ട്ടിയാണ് ഡിഎംകെ. പിന്നോക്ക വിഭാഗത്തിലും സമുദായത്തിലും സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ നടത്തിയിട്ടുണ്ടെങ്കിലും ഇന്നും അവിടെ ജാതിവിവേചനം ശക്തമാണ്. ഇപ്പോഴും പല സമുദായങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മയുണ്ട്. താഴ്ന്ന ജാതിക്കാര്‍ക്ക് വിലകുറഞ്ഞ വെള്ളിക്കപ്പില്‍ വെള്ളം നല്കുന്ന പതിവുണ്ട്. ചിലര്‍ക്ക് അമ്പലങ്ങളില്‍ പ്രവേശനവുമില്ല.
സ്റ്റാലിന്റെ നടപടി ഒരു തരത്തില്‍ പാര്‍ട്ടി തലത്തില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയായാണ് കണക്കാക്കുന്നത്. പൊതുജനത്തിന്റെ മുന്പില് സ്വന്തം പാര്‍ട്ടിയിലെ ഒരു എംപിയെ ദളിതനാണെന്ന കാരണത്താല്‍ വേദിയേക്കാള്‍ താഴെയുള്ള തട്ടില്‍ ഇരുത്തിയത് ചോദ്യം ചെയ്യപ്പെടുകയാണ്. ഏഴ് ദളിത് സമുദായങ്ങളെ ദേവേന്ദ്ര കുല വെള്ളാളരില്‍ ഉള്‍പ്പെടുത്തി കേന്ദ്രം ഒരു ബില്‍ അവതരിപ്പിച്ചിരുന്നു.
ഫിബ്രവരി 22ന് ഈറോഡില്‍ നടന്ന ഡിഎംകെ യോഗത്തിലും സമാനസംഭവമുണ്ടായി. ടിഎന്‍ പാളയത്തില്‍ നടന്ന ആ യോഗം സംഘടിപ്പിച്ചത് സ്റ്റാലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന പ്രശാന്ത് കിഷോറിന്റെ ഐപാക് ടീമാണ്. പാര്‍ട്ടിയിലെ ജില്ലാ സെക്രട്ടറിമാര്‍ വേദിയിലെ ഒരു മൂലയില്‍ സാധാരണ പ്ലാസ്റ്റിക് കസേരകളിലാണ് ഇരിക്കേണ്ടത്. എന്നാല്‍ ഡിഎംകെയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ദളിതവിഭാഗത്തില്‍പ്പെട്ട ആന്തിയൂര്‍ ശെല്‍വരാജിനോട് വേറിട്ട ഒരു ഭാഗത്ത് നില്‍ക്കാനാണ് ആദ്യം നിര്‍ദേശിച്ചത്. പിന്നീട് യോഗത്തില്‍ പങ്കെടുക്കാന്‍ സ്റ്റാലിന് എത്തിയപ്പോള്‍ വേദിയേക്കാള്‍ താഴെയായി സജ്ജീകരിച്ച മറ്റൊരു വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശെല്‍വരാജിന്റെ സമുദായമായ അരുന്ധതിയാര്‍ സമുദായത്തെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എ ഐഎഡിഎംകെ മുഖ്യമന്ത്രി പളനിസ്വാമി ഈയിടെ ഉത്തരവിട്ടിരുന്നു. ഈ സമുദായത്തിന്റെ നേതാവായ പൊള്ളന് പ്രതിമയും സ്മാരകവും പണിയുമെന്നും പളനിസ്വാമി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനം തന്റെ അച്ഛന് കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉത്തരവിട്ടതാണെന്നും അന്ന് ഉപമുഖ്യമന്ത്രിയായ താനാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതെന്നും പ്രസംഗിക്കാന്‍ ആ വേദി സ്റ്റാലിന് ഉപയോഗപ്പെടുത്താന്‍ മറന്നില്ല.
അരുന്ധതിയാര്‍ സമുദായത്തിന് സംവരണം കൊടുക്കാന്‍ മുന്‍കയ്യെടുത്ത വ്യക്തിയാണെങ്കില്‍ സ്റ്റാലിന് തന്റെ വേദിയില്‍ തന്നെ ആന്തിയൂര്‍ ശെല്വരാജിനെയും ഇരുത്തണമായിരുന്നു എന്നാണ് ഡിഎംകെ പ്രവര്‍ത്തകരുടെ അഭിപ്രായം..ശെല്‍വരാജിനെ എങ്ങിനെയാണ് സ്റ്റാലിന് പരിഗണിച്ചതെന്ന് നേരിട്ട് കണ്മുന്നില് കണ്ടതോടെയാണ് ഡിഎംകെ നേതാവിന്റെ തനിനിറം അണികള്‍ മനസ്സിലാക്കിയത്. ഹിന്ദു വിരുദ്ധ പാര്‍ട്ടിയായി ബിജെപിയെ മുദ്രകുത്താന്‍ ശ്രമിക്കുന്ന ഡിഎംകെയ്ക്ക് ഈ സംഭവം ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദളിത് സമുദായത്തില്‍ നിന്നുള്ള തിരിച്ചടിയ്ക്ക് കാരണമായേക്കും.
അതേ സമയം ബിജെപിയുടെ നേതൃപദവിയില്‍ ഇരിക്കുന്നവര്‍ ദളിതന്മാരാണ്. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന് ദളിത് നേതാവാണ്. അതുപോലെ ഉപാധ്യക്ഷന്‍ വി.പി ദുരൈസ്വാമിയാകട്ടെ മുന്‍ ഡിഎംകെ ഡപ്യൂട്ടി സ്പീക്കറുമാണ്. ഏഴ് ദളിത് സമുദായത്തെ ഒരൊറ്റ വിഭാഗത്തില്‍പ്പെടുത്തുക എന്ന പുതിയ തമിഴകത്തിന്റെ ആവശ്യമാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ നടപ്പാക്കിയത്.
പിന്നാക്ക സമുദായക്കാര്‍ക്കുള്ള ദേശീയ കമ്മീഷന് ചെയര്മാന് എം. വെങ്കിടേശന് കമ്മീഷന് അംഗമായ അഞ്ജു ബാലയോട് നിര്‍ദേശിച്ചത് ഉടനടി പിന്നാക്ക ജാതിക്കാരനെ അപമാനിച്ച സ്റ്റാലിനെതിരെ നടപടിയെടുക്കണമെന്നാണ്.
ഡിഎംകെ മുന്നോക്ക സമുദായക്കാരുടെ പാര്‍ട്ടിയാണെന്നതില്‍ സംശയമില്ലെന്ന അഭിപ്രായക്കാരനാണ് മുതിര്‍ന്ന പത്രപ്രവര്ത്തകന് നമ്പി നാരായണന്. “ഡിഎംകെ യോഗത്തില്‍ എപ്പോഴും രണ്ടു തട്ടുകളുള്ള വേദിയാണ്. സ്ലീപ്പര്‍ ക്ലാസ് തീവണ്ടി പോലെ ഒന്നിന് താഴെ മറ്റൊന്ന് എന്ന നിലയിലാണ് വേദി”-നമ്പി നാരായണന് പറയുന്നു.
പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെപ്പോലും തന്റെ കൂടെ ഇരുത്താന്‍ സമ്മതിക്കാത്ത ജയലളിതയെ ഡിഎംകെ വിമര്‍ശിച്ചു കേള്‍ക്കാറുണ്ട്. പക്ഷെ ഒരിക്കലും ജയലളിത രണ്ട് തട്ടുകളുള്ള വേദി ഉണ്ടാക്കാന്‍ ആവശ്യപ്പെടാറില്ല. എന്തുകൊണ്ടാണ് സ്റ്റാലിന്റെ ജ്യേഷ്ഠന് എം.കെ. അളഗിരി ദൂരെ മധുരയില്‍ താമസിക്കുന്നത്? അദ്ദേഹത്തിന്റെ ഭാര്യ ദളിത് സ്ത്രീയായതിനാലാണ്. ഈ വിവാഹത്തെ ഡിഎംകെ കുടുംബം അംഗീകരിച്ചിട്ടില്ല. അളഗിരിയെ കുടുംബയോഗങ്ങളില്‍ പങ്കെടുപ്പിക്കാറുമില്ല. കരുണാനിധിയുടെ നാളുകള്‍ മുതലേ ജാതി സംഘര്‍ഷം ഡിഎംകെയില്‍ ഉണ്ടായിരുന്നു. ഇത് പാര്‍ട്ടിയിലേക്കും വന്നു. ഒരിക്കലും ദളിതരോട് നീതികാണിക്കുന്ന പാര്‍ട്ടിയല്ല ഡിഎംകെ. മുതലിയാര്‍, റെഡ്ഡിയാര് തുടങ്ങിയ ഉന്നത ഹിന്ദുജാതിക്കാരുടെ പാര്‍ട്ടിയാണ് ഡിഎംകെ.
ഡിഎംകെ നേതാവ് ആര്.എസ് ഭാരതി പറഞ്ഞ വിവാദപരാമര്‍ശം ഓര്‍മ്മയില്ലേ? പിന്നാക്കജാതിയില്‍പ്പെട്ടവര്‍ ഉന്നത നീതിപീഠങ്ങളില്‍ എത്തിയത് ഡിഎംകെയെുടെ ഭിക്ഷയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. അതിന്റെ പേരില്‍ പിന്നാക്ക ജാതി-വിഭാഗ കമ്മീഷന് നടപടിയെടുക്കുകയും ചെയ്തു. ദളിതരായ പഞ്ചായത്ത് പ്രസിഡന്റുമാരെപ്പോലും ഡിഎംകെ ഇരിക്കാന്‍ അനുവദിക്കാറില്ല. പെരിയാര്‍ മൂലമാണ് പിന്നോക്ക ജാതിക്കാര്‍ സാമൂഹ്യതിന്മകളില് നിന്നും മോചനം നേടിയതെന്ന് പറയുന്നത് വെറും മിഥ്യാധാരണമാത്രമാണ്. ദളിതര്‍ക്ക് വേണ്ടിയാണ് ഡിഎംകെ എങ്കില്‍ അവര്‍ മുന്‍ കേന്ദ്രമന്ത്രി എ. രാജയെ അമ്പഴകന്റെ മരണത്തിന് ശേഷം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാക്കുമായിരുന്നു. പക്ഷെ അത് ഉണ്ടായില്ല. കാരണം രാജ ദളിതനാണ്. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന തട്ടില്‍നില്‍ക്കുന്ന ബ്രാഹ്മണന്മാരെ കുറ്റപ്പെടുത്തുകയും താഴേത്തട്ടിലുള്ള ദളിതരെ പീഡിപ്പിക്കുകയുമാണ് ഡിഎംകെ ചെയ്യുന്നത്. ഡിഎംകെയ്ക്ക് സാമൂഹ്യനീതിയുമായി ഒരു ബന്ധവുമില്ല. ബിജെപിയാകട്ടെ, ഒരു ദളിതനെയാണ് ഇന്ത്യയുടെ രാഷ്ട്രപതിയാക്കിയത്. ബിജെപി തമിഴ്നാട് അധ്യക്ഷന്‍ എല്‍.മുരുകന് ദളിതനാണ്. പിന്നോക്ക ജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷന് ചെയര്മാന് എം. വെങ്കടേശന് ദളിതനാണ്. ബിജെപിയാണ് ഈ സ്ഥാനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: