കൊല്‍ക്കത്ത: ബിജെപിയിലെത്തുമെന്ന സൂചന നല്കി പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗമേന്ദു അധികാരി. പാര്‍ട്ടിയിലെ പ്രമുഖ നേതാവായിരുന്ന ഇദ്ദേഹത്തിന്റെ സഹോദരന് സുവേന്ദു അധികാരി അടുത്തിടെ ബിജെപിയുടെ ഭാഗമായിരുന്നു. പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ കോണ്ഡെ മുന്‍സിപ്പാലിറ്റിയുടെ ബോര്‍ഡ് ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ചെയര്മാന് സ്ഥാനത്തുനിന്ന് കഴിഞ്ഞദിവസം മമത സര്‍ക്കാര്‍ സൗമേന്ദുവിനെ നീക്കിയിരുന്നു.
‘എല്ലാ വീട്ടിലും താമരവിരിയും. അല്പം കാത്തിരിക്കൂ’ എന്നായിരുന്നു സൗമേന്ദു അധികാരിയുടെ പ്രതികരണം. തദ്ദേശഭരണ സ്ഥാപനത്തിന്റെ തലപ്പത്തുനിന്ന് തന്നെ നീക്കിയതിനെതിരെ അദ്ദേഹം കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് താമര. ജില്ലയില്‍ തൃണമൂല്‍ അടുത്തിടെ സംഘടിപ്പിച്ച പരിപാടികളില്‍ സൗമേന്ദു പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ രണ്ടുമാസമായി സുവേന്ദു അധികാരി നടത്തുന്ന ബഹുജന സമ്പര്‍ക്ക പരിപാടിയെ അദ്ദേഹം പിന്തുണയ്ക്കുകയായിരുന്നുവെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. ‘ഒര്‍ക്കുക, 108 താമരകള്ക്കൊണ്ടാണ് ഞങ്ങള്‍ അമ്മ ദുര്‍ഗയെ ആരാധിക്കുന്നത്’- കോണ്ഡെയില് മാധ്യമങ്ങളോട് സൗമേന്ദു പറഞ്ഞു. ഡിസംബര്‍ 19-നാണ് സുവേന്ദു അധികാരി ഒമ്പത് എംഎല്‍എമാര്‍ക്കൊപ്പം അമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്. എംഎല്‍എമാരില്‍ അഞ്ചുപേര്‍ തൃണമൂലില്നിന്നുള്ളവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: