ചെന്നൈ: തമിഴകവും രാജ്യവും കാത്തിരുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയ സൂപ്പര്‍താരം രജനീകാന്ത് വിദേശത്തേക്ക് യാത്ര തിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന അദ്ദേഹം ഡോക്റ്റര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സംഗപ്പൂരിലേക്ക് പോകുന്നത്. ജനുവരി 14നാകും അദ്ദേഹം യാത്ര തിരിക്കുക. അടുത്തിടെ രക്തസമ്മര്‍ദ്ദത്തിലെ കാര്യമായ വ്യതിയാനത്തെ തുടര്‍ന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് രജനീകാന്തിന് ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തിയിരുന്നു. എന്നാല്‍, ചികിത്സ തുടരണമെന്നും വിശ്രമം വേണമെന്നും ഡോക്റ്റര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഒപ്പം കോവിഡിന്റെ അതിതീവ്ര വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശത്തില്‍ നിന്ന് രജനി പിന്മാറിയത്.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഈ മാസം ആദ്യമാണ് രജനികാന്ത് പ്രഖ്യാപിച്ചത്. ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്‍ട്രവുമായുളള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രഖ്യാപനം. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജനുവരിയില്‍ പുതിയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും സൂപ്പര്‍ സ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടില്‍ ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും രജനികാന്ത് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒന്നരയാഴ്ചയായി പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ പങ്കെടുത്തുവരികയായിരുന്നു രജനി. എന്നാല്‍ ചിത്രീകരണസംഘത്തിലെ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 23ന് ചിത്രീകരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരുന്നു. രജനീകാന്തിന് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയതെങ്കിലും അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്നാണ് രക്ത സമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: