മാറാരോഗങ്ങളായി കരുതിപ്പോന്ന പലതിനേയും ലോകം മറികടന്നിട്ടുണ്ട്. പേടിപ്പിക്കുന്ന പല രോഗങ്ങളെയും തുടച്ചു നീക്കാനും സാധിച്ചിട്ടുണ്ട്. പരിചിതമായ രോഗങ്ങള്‍ പലതും കടംകഥയായി മാറിയെങ്കിലും പുതിയ രോഗങ്ങള്‍ പല ഘട്ടങ്ങളായി കടന്നുവന്നുകൊണ്ടിരിക്കുന്നു. വസൂരിയും പ്ലേഗും ക്ഷയവും സാര്‍സും ചിക്കുന്‍ ഗുനിയയും പക്ഷിപ്പനിയും ഉള്‍പ്പെടെ ഇരുപത്തൊന്ന് തരം ഭീകര രോഗങ്ങളില്‍ പലതിനേയും സമര്‍ത്ഥമായി നേരിടാനും ഒതുക്കിനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്.
20-ാം നൂറ്റാണ്ടില്‍ അന്‍പത് കോടിയോളം ആളുകള്‍ വസൂരിമൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇന്ന് അതുപോലെ ഭീതി പരത്തുന്ന രോഗമായാണ് കൊറോണ (കോവിഡ്-19)യുടെ വരവ്. നൂറോളം രാജ്യങ്ങളില്‍ പടര്‍ന്ന രോഗത്തിന്റെ ഭീതിയില്‍ ഏറെ കരുതലോടെയാണ് ഇന്ന് ലോകം. ചൈനയില്‍ തുടക്കമിട്ട ഈ രോഗംമൂലം അവിടെ അയ്യായിരത്തിനടുത്ത് ആളുകളാണ് മരണപ്പെട്ടത്. മരണനിരക്കില്‍ രണ്ടാംസ്ഥാനത്തെത്തിയിരിക്കുകയാണ് ഇറാന്. രോഗം അവഗണിക്കുകയും തക്കസമയത്ത് ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും. അതിനൊരു തെളിവാണ് റോമില്‍നിന്നു പുറത്തുവന്ന വാര്‍ത്ത.
രോഗം വന്ന് ചികിത്സ തേടാതിരുന്നപ്പോള് ഇടപെട്ട ഭരണകൂടം രോഗിയേയും ഭാര്യയേയും അപ്പാര്‍ട്ട്മെന്റില്‍ ഒറ്റപ്പെടുത്തി നിര്‍ത്തുകയായിരുന്നു. പത്താം ദിവസം മരണപ്പെട്ട ഭര്‍ത്താവിനെ സംസ്കരിക്കാന്‍ പോലും ആളുകളെത്താത്ത സാഹചര്യത്തില്‍ വേദനിപ്പിക്കുന്ന വിവരമാണ് ലോകം അറിഞ്ഞത്. ഈ ദാരുണ അനുഭവം വരാതിരിക്കാനാണ് മുന്നറിയിപ്പുകളും മുന്കരുതലകളുമെല്ലാം നല്‍കുന്നത്. ഭയാനകമായ സാഹചര്യം നമ്മുടെ രാജ്യത്ത് ഇപ്പോഴില്ലാത്തത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത നടപടികള്‍ മൂലമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ട വീഴ്ചകള്‍ ചിലരില്‍ നിന്ന് ഉണ്ടാകുന്നതായി വാര്‍ത്തകളുണ്ടെങ്കിലും പൊതുവെ ബന്ധപ്പെട്ട അധികാരികളോട് സഹകരിക്കാന്‍ ജനങ്ങള്‍ തയാറാകുന്നു എന്നത് നല്ല കാര്യമാണ്.
രോഗം അതിവേഗം പടരുകയും മരണം കൂടുകയും ചെയ്ത ചൈനയില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിപ്പോയിരുന്നു. അവരെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനങ്ങളയച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഇപ്പോള്‍ ഇറാനില്‍ പെട്ടുപോയവരെ കൊണ്ടുവരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനമാണ് പറന്നത്. ആദ്യതവണ 53 പേരെയാണ് എത്തിച്ചത്. രണ്ടായിരത്തോളം ഇന്ത്യക്കാര്‍ അവിടെ ഉണ്ടെന്നാണ് കണക്ക്. നേരത്തെ ഭീകരാക്രമണങ്ങളും യുദ്ധങ്ങളും മൂലം കഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ നമ്മുടെ വിദേശകാര്യ വകുപ്പും പ്രതിരോധ വകുപ്പും നടത്തിയ സേവനങ്ങള്‍ക്ക് മുക്തകണ്ഠം പ്രശംസ ലഭിച്ചിട്ടുണ്ട്. അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നടത്തിയ ഇടപെടലുകള്‍ ലോകം അംഗീകരിച്ചതാണ്. ഇന്ത്യക്കാരെ മാത്രമല്ല 49 വിദേശ രാജ്യങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താന്‍ ആ ദുരന്തകാലത്ത് ഇന്ത്യക്കായി.
കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ കേരളം, ഫലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതുപരിപാടികള്‍ ഉപേക്ഷിക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കി ഉത്സവങ്ങളും വിവാഹച്ചടങ്ങുകളും നടത്താനും നിര്‍ദേശിച്ചിരിക്കുന്നു. സിനിമാ ശാലകള്‍ ഈ മാസം മുഴുവന്‍ അടച്ചിടും. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെ അടച്ചിടാനും
തീരുമാനിച്ചു. ഹസ്തദാനത്തിനു പകരം കൈകൂപ്പി അഭിവാദ്യം ചെയ്യണമെന്നാണ് നിര്‍ദേശം. കൈകൂപ്പലാണ് നമ്മുടെ സംസ്കാരം. അത് വിസ്മരിക്കുന്നതാണ് അപകടകരം. നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും പേടിപ്പെടുത്താനല്ല. അവഗണനകൊണ്ടും അനാസ്ഥകൊണ്ടും അപകടം വരുത്താതിരിക്കാനാണ്. കരുതലും ജാഗ്രതയും ഇന്നത്തെ സുപ്രധാന വിഷയങ്ങളാണെന്ന് മറക്കാതിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: