യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ അദ്ദേഹം അധ്യാപകനായിരുന്ന പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി. സ്‌കൂളില്‍ പിഞ്ചുവിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നതിനിടെ ഒരുപറ്റം സിപിഎം നരാധമന്മാര്‍ അരുംകൊല ചെയ്തിട്ട് ഇന്നേയ്‌ക്ക് 20 വര്‍ഷം. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുകൊടുക്കുമ്പോഴായിരുന്നു 1999 ഡിസംബര്‍ 1 ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൂത്തുപറമ്പ്-പാനൂര്‍ മേഖലകളില്‍ ജനങ്ങള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിച്ച ഈ യുവനേതാവ് കണ്ണൂരില്‍ തങ്ങളുടെ അപ്രമാദിത്വത്തിന് ഭീഷണിയാകുമെന്ന് മുന്‍കൂട്ടി കണ്ട് സിപിഎം നടപ്പിലാക്കിയതായിരുന്നു ആ കൊലപാതകം. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം കൈമുതലാക്കിയവര്‍ ഭരണകൂടത്തിന്റെ തണലില്‍ വെട്ടിയരിഞ്ഞ ജയകൃഷ്ണന്‍ മാസ്റ്ററുടെ 21-ാം ബലിദാനദിനത്തില്‍ സംസ്ഥാന വ്യാപകമായി യുവജനങ്ങളെ അണിനിരത്തി മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ്-മതഭീകരവാദത്തിനെതിരെ 110 കേന്ദ്രങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനങ്ങളും റാലികളും 15,000 കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും നടക്കുകയാണ്.
സിപിഎം അതിന്റെ പേശീബലവും രാഷ്‌ട്രീയ സ്വാധീനവും എക്കാലത്തും രാഷ്‌ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനായി ഉപയോഗിക്കാറുള്ളതാണ്. സിപിഎം പാര്‍ട്ടി നീതിക്കുമേല്‍ എക്കാലത്തും തേര്‍വാഴ്ച നടത്തിയ അപമാനകരമായ ചരിത്രവും കേരളത്തിനുണ്ട്. പാര്‍ട്ടി പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴെല്ലാം ക്രിമിനല്‍ അക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് എതിരാളികള്‍ക്കെതിരെ നടപ്പാക്കുന്നതില്‍ പ്രത്യേകവിരുത് നേടിയവരാണ് സിപിഎമ്മുകാര്‍.
കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടത്തിയ ഏകപക്ഷീയമായ കൊലപാതകങ്ങള്‍ സൂചിപ്പിക്കുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും അവര്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് കടന്നു എന്നതാണ്. സൈദ്ധാന്തിക സംവാദങ്ങള്‍ എന്നോ നിലച്ചുപോയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അമരത്ത് കവലച്ചട്ടമ്പികള്‍ കയറിയിരുന്നപ്പോള്‍ ഉണ്ടായ ശൂന്യത മറയ്‌ക്കാന്‍ എന്നും അവര്‍ അക്രമത്തെയും കൊലപാതകത്തെയും കുലത്തൊഴിലാക്കി മാറ്റിയിരുന്നു. കൊലക്കേസ് പ്രതിയാകുന്നതും, സ്വര്‍ണ്ണഹവാലയില്‍ പങ്കുപറ്റുന്നതും, ഗുണ്ടാസംഘങ്ങളെ പോറ്റിവളര്‍ത്തുന്നതും, ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നതും, സ്ത്രീപീഡകരെ സംരക്ഷിക്കുന്നതുമെല്ലാം ആദര്‍ശ കമ്യൂണിസ്റ്റുകാരനായി വളരാനുള്ള യോഗ്യതയായി മാറി. കാലവും ചരിത്രവും നല്‍കിയ തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിട്ടില്ല. ഭരണത്തിലേറിയ ആദ്യവര്‍ഷം തന്നെ കേരളത്തെ കൊലക്കളമാക്കി മാറ്റാന്‍ പിണറായി വിജയന്‍ ശ്രമിച്ചതും, മരിച്ചവരുടെ പാര്‍ട്ടിയും കൊടിയും മതവും നോക്കി ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പോലും പച്ചക്കള്ളങ്ങള്‍ വിളിച്ചുകൂവി ന്യായികരിക്കാന്‍ മടികാണിക്കാത്തതുമൊക്കെ ഇതിന്റെ സൂചനയാണ്.
എതിര്‍ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ഫാസിസ്റ്റ് രീതി കൈമുതലാക്കിയ കമ്യൂണിസ്റ്റ് മാടമ്പിമാരുടെ കൊലക്കത്തിക്കു മുന്നില്‍ ജീവന്‍ ത്യജിക്കേണ്ടിവന്നവരില്‍ സിപിഐ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരുമുണ്ട്. മിണ്ടാപ്രാണികളെയും, പോലീസ് ഉദ്യോഗസ്ഥരെയും, ന്യായാധിപന്മാരെയും, മാധ്യമപ്രവര്‍ത്തകരെയും, സാംസ്‌കാരിക നായകന്മാരെയും, രാഷ്‌ട്രീയം എന്തെന്നറിയാത്ത പിഞ്ചുകുട്ടികളെ പോലും സിപിഎം ഭീകരത വേട്ടയാടിയിട്ടുണ്ട്. എതിരാളികളെ കുലംകുത്തികളെന്നും വര്‍ഗ്ഗശത്രുക്കളെന്നും മുദ്രകുത്തി പാര്‍ട്ടിക്കോടതിയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കൊലക്കത്തിയേന്തുന്നവരെ എന്നും സുരക്ഷിതരാക്കാനും പാര്‍ട്ടി നേതാക്കള്‍ ശ്രമിച്ചിരുന്നു.
ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിനുറുക്കി കൊന്ന കേസില്‍ മുഖ്യപ്രതിയായിരുന്ന ടി.കെ. രജീഷിനേയും കൂട്ടുപ്രതികളെയും സിപിഎം നേതൃത്വം എങ്ങനെ കേസില്‍ പ്രതികളാകാതെ രക്ഷപ്പെടുത്തി എന്നുള്ളത് ടി.പി ചന്ദ്രശേഖരന്‍ വധകേസ് അന്വേഷണത്തിനിടെ പകല്‍പോലെ വ്യക്തമായിട്ടുണ്ട്. എന്നിട്ടും മാറി മാറി വരുന്ന ഭരണകൂടം കൊലപാതകികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധകേസില്‍ തലശ്ശേരി വിചാരണ കോടതി കേസന്വേഷിച്ചവര്‍ക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല . മറിച്ച് അവരെ സംരക്ഷിക്കാനായിരുന്നു എല്‍.ഡി.എഫ് യു.ഡി.എഫ് നേതൃത്വം ശ്രമിച്ചത്.
പന്ന്യന്നൂര്‍ ചന്ദ്രന്‍ വധക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പോലീസിന്റെ വീഴ്ചയും കേസില്‍ തമസ്‌കരിക്കപ്പെട്ട കുറ്റതലങ്ങളും, ഉന്നതരുടെ പങ്കാളിത്തങ്ങളും ചൂണ്ടികാട്ടി വിധിയുടെ പകര്‍പ്പ് സര്‍ക്കാരിനയച്ചുകൊടുത്ത് നടപടിക്ക് നിര്‍ദ്ദേശിച്ചിട്ടുപോലും ഇടതു വലതു സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്.
ഹൈന്ദവസംഘടനാ നേതാക്കളെ ഒരു ഭാഗത്ത് അരുംകൊല ചെയ്യുമ്പോള്‍, രാജ്യത്തിന്റെ ദേശീയതയ്‌ക്കുതന്നെ ഭീഷണിയുയര്‍ത്തുന്ന ഭീകരവാദികളുമായിട്ടുള്ള ഇവരുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം പൊതുസമൂഹത്തില്‍ ഉയര്‍ത്തുന്ന ആശങ്കയും ചെറുതല്ല. തൊടുപുഴ ന്യൂമാന്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസും, കനകമല ഐഎസ് ഭീകരവാദ കേസും, വാഗമണ്‍ ഭീകരവാദ ക്യാമ്പ് ഉള്‍പ്പെടെയുള്ള കേസുകളും നിസ്സാരവല്‍കരിക്കപ്പെട്ടതുപോലെ എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും രക്ഷിച്ച സി.പിഎം നേതൃത്വം രക്തസാക്ഷികളെ പോലും വഞ്ചിച്ചിരിക്കുന്നു. വോട്ട് ബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.
മാവോയിസ്റ്റുകളും മതതീവ്രവാദികളും തമ്മിലുള്ള ബന്ധം പുതിയ കാര്യമല്ല. ഇസ്ലാമിക ഭീകരരും വിവിധ നക്‌സല്‍ ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് വിവിധ കേന്ദ്ര ഏജന്‍സികള്‍ ദല്‍ഹി സ്‌പെഷ്യല്‍ കോടതിയില്‍ 2016 ആഗസ്റ്റ് 19ന് റിപ്പോര്‍ട്ടായി നല്‍കിയത്. മതഭീകരവാദികളെ വളര്‍ത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൈയ്യയച്ച് സഹായിച്ചിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. ഇ.എം.എസ്.നമ്പൂതിരിപ്പാട് മദനിയെ മഹാത്മാവായി ഉപമിച്ചതുമുതല്‍ പ്രൊഫ.ജോസഫിന്റെ കൈവെട്ടുകേസ്, മാറാട് കലാപം, വാട്‌സപ്പ് ഹര്‍ത്താല്‍, ലൗജിഹാദ്, അഭിമന്യുവിന്റെ കൊലപാതകം, കനകമല കേസ്, നാറാത്ത് ആയുധ പരിശീലനം തുടങ്ങി നിരവധി കേസുകള്‍ ഇസ്ലാമിക ഭീകരവാദത്തോട് സിപിഎമ്മിനുള്ള മൃദുസമീപനത്തിന്റെ ഉദാഹരണങ്ങളായി പറയാന്‍ സാധിക്കും.
എന്‍ഡിഎഫ് എന്ന പേരില്‍ രൂപീകൃതമായി ഇന്ന് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ പ്രവര്‍ത്തനം തുടരുന്ന മതഭീകരവാദസംഘടനയുമായി തുടക്കം മുതല്‍ സന്ധി ചെയ്ത് പ്രവര്‍ത്തിച്ച പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്‌ട്രീയ രൂപമായ എസ്ഡിപിഐയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയതും ഒരുമിച്ചും പിന്തുണയോടും കൂടി ഭരിക്കുന്നതും സിപിഎം ആണെന്നുള്ളത് ഇതോടൊപ്പം കൂട്ടിവായിക്കണം. മതഭീകരവാദി ജിഹാദി പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നിരവധിപേര്‍ സിപിഎമ്മിനെ സുരക്ഷിത താവളമായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ അത്തരം ഭീകരവാദ സംഘടനകളിലെ ഒട്ടനവധി പേര്‍ ഇന്ന് പകല്‍ വെളിച്ചത്തില്‍ ഇടതുപക്ഷക്കാരായി പ്രവര്‍ത്തിക്കുന്നു. ഇരുളിന്റെ മറപറ്റി രാജ്യദ്രോഹപ്രവര്‍ത്തനവും ഭീകരവാദപ്രവര്‍ത്തനവും നടത്തിവരുന്നു.
മാവോയിസ്റ്റ് ഭീകരപ്രസ്ഥാനങ്ങളുടെ കാര്യത്തിലും അവസ്ഥ മറിച്ചല്ല എന്നതാണ് കോഴിക്കോട്ടെ പന്തീരാങ്കാവില്‍ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അലന്‍, താഹ എന്നിവരുടെ അറസ്റ്റിലൂടെ ബോധ്യമാവുന്നത്. മാവോയിസ്റ്റ് ഭീകര പ്രസ്ഥാനവുമായി നേരിട്ട് ബന്ധമുള്ള നിരവധി പേര്‍ ഇന്ന് സിപിഎമ്മിനകത്തുണ്ട്. പന്തീരാങ്കാവ് കേസില്‍ തുടരന്വേഷണം കുറ്റമറ്റ രീതിയില്‍ നടന്നാല്‍ സിപിഎമ്മിന്റെ നേതാക്കളടക്കമുള്ള നിരവധി പ്രവര്‍ത്തകരുടെ തനിനിറം പുറം ലോകം അറിയുമെന്ന് ഭയന്നിട്ടാണ് ഈ കേസിനെതിരെ സിപിഎം നേതാക്കള്‍ പ്രതിരോധം തീര്‍ത്തതും തുടരന്വേഷണം തടസ്സപ്പെടുത്തുന്നതും.
മാവോയിസ്റ്റ് തീവ്രവാദത്തിന് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദമാണെങ്കില്‍ ഇസ്ലാമിക തീവ്രവാദത്തിന് ഇത് രണ്ടും നല്‍കി പരിപാലിച്ച് വളര്‍ത്തിയത് സിപിഎമ്മാണ്. ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാനും ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിനുമായി ഇസ്ലാമിക തീവ്രവാദികളെ വളര്‍ത്തിയ സിപിഎം തങ്ങള്‍ വളര്‍ത്തിയത് കൊടുംവിഷമുള്ള പാമ്പുകളെയാണെന്ന് തിരിച്ചറിയാന്‍ ഏറെ വൈകി.
കേരളത്തില്‍ ഭീകരവാദത്തിന്റെ വിത്തും ആശയവും സമൂഹത്തില്‍ കുത്തിവെക്കുന്നവരെ വോട്ടുബാങ്കുരാഷ്‌ട്രീയത്തിന്റെ മറവില്‍ ഇത്തരം രാജ്യദ്രോഹശക്തികള്‍ക്ക് സ്വന്തം ചിറകിനടിയില്‍ സുരക്ഷിതതാവളമൊരുക്കി കൊടുക്കുന്ന സിപിഎം നേതൃത്വത്തിനെതിരെ ഇനിയും നിശ്ശബ്ദത തുടര്‍ന്നാല്‍ സമൂഹം കനത്ത വില നല്‍കേണ്ടി വരുമെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ മാര്‍ക്്‌സിസ്റ്റ്-മാവോയിസ്റ്റ്-മതഭീകരവാദ അച്ചുതണ്ടിനെതിരെ പോരാടേണ്ടതും ചെറുത്തു തോല്‍പ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
പരിഷ്‌കൃതമെന്നും പ്രബുദ്ധമെന്നും അവകാശപ്പെടുന്ന കേരളത്തില്‍ പേശീബലത്തിന്റെയും ഭരണത്തിന്റെയും മറവില്‍ നടമാടുന്ന കൊലപാതകങ്ങളും അക്രമവും അസഹിഷ്ണുതയും ഒരുഭാഗത്ത്. രാജ്യത്തിന്റെ ദേശീയതയേയും അഖണ്ഡതയെയും ഭരണഘടനയെയും വെല്ലുവിളിച്ച് ഭീകരപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ്-മതഭീകരവാദവും മറുഭാഗത്ത്. ഇത് രണ്ടും കൂടി അത്യന്തം അപകടകരമായ അവസ്ഥയില്‍ നമ്മുടെ സംസ്ഥാനത്തെ കൊണ്ടുചെന്നെത്തിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാര്‍ക്‌സിസ്റ്റ്-മാവോയിസ്റ്റ്-മതഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പ്രതിഷേധവും
പ്രതിരോധവും ശക്തിപ്പെടുത്താനുള്ള പുണ്യദിനമായി കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനദിനത്തെ ഓരോ ജനാധിപത്യവിശ്വാസിയും കാണേണ്ടതുണ്ട്.
(യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: