ഗുരുവായൂര്‍: ആനന്ദന് വധം അന്വേഷിക്കുന്ന പോലീസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ബിജെപി നടത്തിയ സി.ഐ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിലെ ഉന്നത ബന്ധങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ് പോലീസ്. സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിക്കും ഇപ്പോഴത്തെ ഏരിയ സെക്രട്ടറിക്കും കൃത്യത്തില്‍ വ്യക്തമായ പങ്കുണ്ട്. സംഭവത്തിലെ ഭീകരബന്ധം പുറത്തു വരാതിരിക്കാന്‍ സിപിഎം പോലീസിന് കൂച്ചുവിലങ്ങിടുകയാണ്. ആനന്ദന് വധത്തിലെ ഒന്നാം പ്രതി ഫായിസിന് വ്യക്തമായ ഭീകരവാദി ബന്ധമുണ്ട്. കൃത്യം നടത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ വേണ്ടി ഉപയോഗിച്ച ആഡംബര കാറുകളുടെ ഉടമകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തയ്യാറാവാത്തത് അത്യന്തം സംശയകരമാണ്.
രാവിലെ 10 ന് ചൊവ്വല്ലൂര്‍പ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് കണ്ടാണിശ്ശേരി പുത്തന്‍കുളത്തിനു സമീപം പോലീസ് തടഞ്ഞു. ഉദ്ഘാടന യോഗത്തില്‍ മണലൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ.അനീഷ് കുമാര്‍, സംസ്ഥാന സമിതിയംഗം പി.എം ഗോപിനാഥ്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി.നിവേദിത, ഗുരുവായൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, ആര് എസ്എസ് ജില്ല പ്രചാര്‍ പ്രമുഖ് എം.ബിജേഷ് എന്നിവര്‍ സംസാരിച്ചു.
ഇ. എം. മഹേഷ് , വാസുദേവന്‍, എ.വേലായുധ കുമാര്‍, ശശി മരുതയൂര് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: