തൃശൂര്‍: രാമവര്‍മ്മപുരം എ.ആര്.ക്യാമ്പില്‍ നിന്ന്പോലീസുകാരെ കൂട്ടത്തോടെ സിറ്റി പോലീസിലേക്ക് മാറ്റി ഉത്തരവ്. 110 പൊലീസുകാരെ സ്റ്റേഷന് ചുമതലകളിലേക്ക് വിന്യസിപ്പിച്ചാണ് കമ്മീഷണറുടെ ഉത്തരവ്. വി.ഐ.പികളുടെ സുരക്ഷാ ചുമതല, തടവുകാരെ ജയിലിലെത്തിക്കല്, ക്രമസമാധാന പാലനത്തിന് നിയോഗിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ക്യാമ്പില്‍ നിന്നും പൊലീസിനെ നിയോഗിക്കാറുള്ളത്.
ഇത് തന്നെ വിശ്രമമില്ലാത്ത ജോലിയായതിനാല്‍ പലപ്പോഴും പരാതിക്കിടയാക്കുന്നതാണ്. ഇവിടെയാണ് വിവിധ വിഭാഗങ്ങളിലെ മേധാവികളെയും അടിയന്തര സേനകളെയും മാത്രം നിലനിര്‍ത്തി മറ്റുള്ളവരെ ഒന്നാകെ സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുന്നത്.
സിറ്റി റൂറല്‍ പരിധിയില്‍ ക്രമസമാധാന പാലനത്തിനായാണ് മാറ്റം എന്നാണ് വിശദീകരണം. പുതിയ ഉത്തരവനുസരിച്ച് സിറ്റി പരിധിയില്‍ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനില്‍- 16, വെസ്റ്റ്-10, നെടുപുഴ-6, ഒല്ലൂര്‍-7, മണ്ണുത്തി-8, പീച്ചി-7, ഗുരുവായൂര്‍-10, ടെമ്പിള്‍-10,പാവറട്ടി-10, പേരാമംഗലം-9, വിയ്യൂര്‍-9, മെഡിക്കല്‍ കോളേജ് – 9എന്നിങ്ങനെയാണ് നിയമനം. തടവുകാരെ കൊണ്ടു പോകണമെങ്കില്‍ ഇനി കമ്മീഷണര്‍ ഓഫീസില്‍ നിന്നും ഉത്തരവ് ലോക്കല്‍ സ്റ്റേഷനുകളിലേക്കും, അവിടെ നിന്നും വീണ്ടും കമ്മീഷണര്‍ ഓഫീസിലുമെത്തി ഉത്തരവ് കൈപ്പറ്റി ക്യാമ്പിലെത്തി വാഹനവുമായി ജയിലിലെത്തണം. ഇതു പോലെ തന്നെയാണ് മറ്റ് സുരക്ഷാ അകമ്പടികളും. ക്യാമ്പിലെ കാന്റീന് അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശം പോലീസുകാര്‍ക്കിടയില്‍ മുറുമുറുപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ക്യാമ്പ് കമ്പനി ഓഫീസുകളിലെ മജിസ്റ്റീരിയല്‍ ജീവനക്കാര്‍, ക്രൈംബ്രാഞ്ച് വിഭാഗം തുടങ്ങിയവരുള്‍പ്പെടെ ആശ്രയിക്കുന്നത് ക്യാമ്പിലെ കാന്റീനാണ്. മറ്റ് ഗാര്‍ഡ് ചുമതലകളിലേക്ക് നിയോഗിക്കുന്നവര്‍ക്കും കാന്റീനില്‍ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: