മലയാളസിനിമയിലെ അമ്മ സുകുമാരിയുടെ മരണം നഷ്ടത്തേക്കാള്‍ ഒരു കാലത്തിന്റെ മറയലാണ്. ചാവുകടല്‍ വറ്റിപ്പോകുന്നു എന്ന് പറയുന്നതിലെ അവിശ്വസനീയത പോലൊന്ന്. കാലം ചിലപ്പോള്‍ ചിലരിലൂടെ അടയാളപ്പെടും. മലയാളസിനിമയിലെ കാലം സുകുമാരിയോടൊപ്പം മുദ്രിതമായി. ഒരു ജന്മം കൊണ്ട് സിനിമയില്‍ പല ജന്മങ്ങള് ജീവിച്ചു സുകുമാരി. ഓരോ വേഷവും ഓരോ ജന്മം പോലെ. മകളായും പെങ്ങളായും ഭാര്യയായും അമ്മയായും മുത്തശ്ശിയായും 2500 സിനിമകള്‍.
ലോകറെക്കോഡാണിത്.മലയാളിയായതുകൊണ്ടാവും അതുപക്ഷേ ആഘോഷിക്കാതെ പോയത്. ബംഗാളി ഉള്‍പ്പെടെ ഏതാണ്ടെല്ലാം ഇന്ത്യന്‍ഭാഷകളിലും അവര്‍ വേഷം തീര്‍ത്തു. മലയാളിയായ ഇന്ത്യന്‍ നടിയായി.
സുകുമാരിയെ സിനിമാക്കാരും പ്രേക്ഷകരും അമ്മ ചേര്‍ത്തുപറഞ്ഞ് സുകുമാരി അമ്മയാക്കി. മലയാളി അമ്മ മാതൃകയായി സിനിമയില്‍ സുകുമാരിയെ കണ്ടു. സ്നേഹിച്ചു. ആരാധിച്ചു. ചിലരുടെ അമ്മനഷ്ടങ്ങള് സുകുമാരിയെ കണ്ട് താത്ക്കാലികമായി ആശ്വസിച്ചു. ഓരോ കാഴ്ച്ചകാരനും അവരവരായിത്തന്നെയാണ് സുകുമാരിയുടെവേഷങ്ങള് കണ്ടത്. ഉള്ളില്‍കൊണ്ടുനടക്കുന്ന വേഷങ്ങളും.
അഭിനയവ്യാകരണത്തിന്റെ ചിരപരിചിതമായ വ്യാഖ്യാനങ്ങളെയെല്ലാം തെറ്റിച്ചവയാണ് സുകുമാരിയുടെ വേഷങ്ങള്‍. ആര്‍ക്കും അനുകരിക്കാനാകാത്ത നാട്യമാതൃകയായിരുന്നു അവര്‍. അതുകൊണ്ടാണ് സുകുമാരി അവരായി വേറിട്ട് നിന്നത്. എല്ലാ അവാര്‍ഡിനും അപ്പുറം പോകുന്ന ഒരംഗീകാരം തനതുനടനത്തിലൂടെ അവര്‍ സൃഷ്ടിച്ചു. ശബ്ദത്തിന്റെ ആരോഹണാവരോഹണവും ഭാവത്തിന്റെ സ്വരസ്ഥാനവും കൈചലനങ്ങളുടെ നീക്കുപോക്കുകളുമൊക്കെ അഭിനയത്തിന്റെ സര്‍വ്വകലാശാലയായ സുകുമാരിയില്നിന്ന് പുതുതലമുറ പഠിക്കണം.
1951ല്‍ തുടങ്ങിയതാണ് സുകുമാരിയുടെ നാട്യം. മലയാളിയുടെ കണ്ടുശീലത്തിന്റെ ആറ് പതിറ്റാണ്ട്. മലയാള സിനിമയുടെ വളര്‍ച്ചയുടെ കൂടി കാലമാണിത്. പേരു പോലെ സൗന്ദര്യവും അംഗലാവണ്യവും ചേരുവയായി നൃത്തവും സംഗീതവും തഴുകിയ സുകുമാരിയില്‍ എഴുപത്തിമൂന്നാംവയസ്സിലും യൗവനശ്രീ ഉണ്ടായിരുന്നു. അഭിനയത്തില്‍ സുഗന്ധവും ഇടപെടലില്‍ സംഗീതവും ഉണര്‍ത്തി സുകുമാരി.
സാധാരണ സിനിമാക്കാര്ക്കില്ലാത്ത അനാര്‍ഭാടമായ കുലീനതയും വര്‍ണ്ണപ്പകിട്ടില്ലാത്ത ലാളിത്യവുമായാണ് അവര്‍ കടന്നു പോയത്.
എല്ലാവരും മരിക്കുമെന്നിരിക്കെ സെല്ലുലോയ്ഡ് ഉള്ളിടത്തോളം മരിക്കാത്തവരാണ് സിനിമാക്കാര്. അങ്ങനെ സുകുമാരിയെ ഇനിയും നമുക്ക് കാണാം. എങ്കിലും മലയാളിയുടെ പൊതുവായൊരു’അമ്മ നഷ്ടം’ യാഥാര്‍ത്ഥ്യബോധം ഒരു വ്യാകുലകാലം തീര്‍ക്കുമെന്നത് സത്യം.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: