തൃശൂര്‍: നാടെങ്ങും വരള്‍ച്ച രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ ജലക്ഷാമം പരിഹരിക്കാന്‍ കര്‍മപദ്ധതികള്‍ തയ്യാറാക്കുമെന്ന് മന്ത്രിമാരും ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരുന്നെങ്കിലും അത് വാക്കുകളിലൊതുങ്ങി. കുടിവെള്ളം തേടി ജനം നെട്ടോട്ടമോടുകയാണ്. കൃഷി വരണ്ടുണങ്ങിയ ദുരിതം വേറെയും. പലയിടത്തും ജനകീയ കൂട്ടായ്മയില്‍ വരള്‍ച്ചയെ മറികടക്കാനുള്ള ശ്രമം നാട്ടുകാര്‍ നടത്തുന്നു. ഇവയില്‍ പലതും വിജയം കണ്ടിട്ടും അവയുമായി സഷകരിക്കാന്‍ പോലും മിക്ക പഞ്ചായത്ത്, നഗരസഭാ ഭരണാധികാരികള്‍ തയ്യാറാകുന്നില്ല.
ജലക്ഷാമം നേരിടുന്ന മേഖലകളില്‍ എന്തുവിലകൊടുത്തും കുടിവെള്ളമെത്തിക്കുമെന്നും അണക്കെട്ടുകളിലും മറ്റു ജലസംഭരണികളിലുമുള്ള വെള്ളത്തില്‍ കുടിവെള്ളത്തിന് മുന്‍ഗണന കൊടുക്കുമെന്നും കഴിഞ്ഞ ആഴ്ച മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തില്‍ രാമനിലയത്തില്‍ ചേര്‍ന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും വകുപ്പു മേധാവികളുടെയും യോഗത്തില്‍ തീരുമാനിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയുടെയും ജലനിധിയുടെയും കുഴല്‍ക്കിണറുകളടക്കം എല്ലാ ജലസ്രോതസ്സുകളും പ്രവര്‍ത്തനസജ്ജമാക്കുമെന്നും പൈപ്പുകളിലും സ്രോതസ്സുകളിലും അറ്റകുറ്റപ്പണി നടത്തേണ്ടത് അടിയന്തരമായി പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞിരുന്നു. വരള്‍ച്ചാ കാലത്ത് കുടിവെളള വിതരണത്തിനു ശേഷമാണ് ജലസേചനത്തിന് വെള്ളം നല്‍കുക എന്നും തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായിട്ടില്ല.
വരള്‍ച്ച നേരിടാന്‍ എന്തുചെയ്യണമെന്നറിയാതെ ചര്‍ച്ചകളിലാണ് മിക്ക പഞ്ചായത്തുകളും. കാലങ്ങളായി ഉപയോഗിക്കാതിരുന്ന പൊതുകിണറുകളും കുളങ്ങളും വൃത്തിയാക്കിയാണ് ചിലയിടത്ത് പരിപാടികള്‍ ആരംഭിച്ചത്. ചില പഞ്ചായത്തുകളില്‍ പുതിയ കുളങ്ങള്‍ കുഴിച്ചു. ഇതൊന്നും എല്ലായിടത്തും പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ തന്നെ പദ്ധതികള്‍ നടപ്പാക്കി വിജയം കൊയ്യുന്നു എന്നത് ആശ്വാസകരമാണ്.
കുന്നംകുളം: ആഫ്രിക്കന്‍ പായലും കുളവാഴയും നിറഞ്ഞ് പച്ചപിടിച്ച് മൈതാനതുല്യമായി കിടന്നിരു കുറുക്കന്‍പാറ പടിഞ്ഞാറേ കുളം ചണ്ടിമാറ്റി ഉപയോഗയോഗ്യമാക്കിയത് നാട്ടുകാര്‍. ഒരേക്കറോളം വിസ്തൃതിയുള്ള കുളത്തിന്റെ ചെറിയഭാഗത്തെ ചണ്ടികൂടി എടുക്കാനുണ്ട്.
കുളത്തിലെ ചണ്ടി നീക്കുന്നതിന് പണം നല്‍കാമെന്ന് നേരത്തെ രണ്ടുതവണ നഗരസഭ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇതൊന്നും പ്രതീക്ഷിക്കാതെയാണ് നാട്ടുകാര്‍ കുളം വൃത്തിയാക്കിത്. ഞായറാഴ്ചകളിലെ അവധി പ്രദേശവാസികള്‍ ഇതിനായി ഉപയോഗിച്ചു. വണ്ടി വാടകയും മറ്റും നല്കാന് നാട്ടുകാരില്‍നിന്ന് പിരിവെടുത്തു. കുടുംബശ്രീയിലേയും തൊഴിലുറപ്പ് പദ്ധതിയിലെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് പങ്കാളികളായി. ചായയും കഞ്ഞിയും ഉപ്പേരിയും കുളക്കരയില്‍ പാകംചെയ്ത് അധ്വാനം ഇവര്‍ ആഘോഷമാക്കി. എന്നാല്‍ കുളത്തിലെ വെള്ളം മറ്റ് വാര്‍ഡുകളിലേക്ക് നല്കാന് തയ്യാറല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വടക്കാഞ്ചേരി: നഗരസഭയിലെ പാര്‍ളിക്കാട് മേഖലയില്‍ 24 മണിക്കൂറും ശുദ്ധജലം ഉറപ്പാക്കുന്നത് ഗ്രാമസിര ശുദ്ധജലസമിതിയാണ്. വിദേശ സാങ്കേതിക വിദ്യയും സംവിധാനങ്ങളും ഉപയോഗിച്ച് സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റ് പ്രയോജനപ്പെടുത്തിയാണ് രണ്ട് ഡിവിഷനുകളിലെ 250 വീടുകളില്‍ ഗ്രാമസിര ശുദ്ധജലസമിതിശുദ്ധമായ വെള്ളം എത്തിക്കുന്നത്. കേരള ജല അതോറിറ്റിയുടെ സാങ്കേതിക ഉപദേശവും ലഭ്യമാക്കുന്നുണ്ട്. ഗാമത്തിലെ മൂന്ന് ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ പ്രവര്‍ത്തനം. വടക്കാഞ്ചേരി നഗരസഭാ പരിധിയില്‍ പ്രധാനജലവിതരണം ഭാരതപ്പുഴ ഉറവിടമാക്കിയുള്ള വടക്കാഞ്ചേരി സമഗ്ര ജലവിതരണ പദ്ധതിയിലൂടെയാണ്. ഈ പദ്ധതിയാകട്ടെ സാധാരണ വേനല്‍ക്കാലത്തും ആശ്രയിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ചാവക്കാട്: അങ്ങാടിത്താഴം പ്രദേശവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുകയാണ് പാലയൂര്‍ചക്കംകണ്ടം പൗരസമിതി പ്രവര്‍ത്തകര്‍. ആറ് ആഴ്ചയായി അങ്ങാടിത്താഴത്ത് കുടിവെള്ളം എത്തിക്കുന്നത് പൗരസമിതിയുടെ നേതൃത്വത്തിലാണ്. 9000 ലിറ്റര്‍ വെള്ളമാണ് ആഴ്ചയില്‍ ടാങ്കര്‍ ലോറിയില്‍ വിതരണം ചെയ്യുന്നത്. തിരുവത്രയിലെ ഒരു കിണറ്റില്‍നിന്ന് എടുക്കുന്ന വെള്ളം ശുദ്ധമായതും ആളുകള്‍ക്ക് വിശ്വസിച്ച് കുടിക്കാം. ഇതിനുള്ള തുക സഹായമനസ്കരായ ജനങ്ങളില്‍നിന്ന് തന്നെയാണ് കണ്ടെത്തുന്നത്.
വര്‍ഷം മുഴുവനും കുടിവെള്ളത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്ന അങ്ങാടിത്താഴത്തുകാര്‍ക്ക് വേനലില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. ഗുരുവായൂര്‍ നഗരസഭയുടെ മാലിന്യം മുഴുവന്‍ പേറുന്ന വലിയതോട് ചക്കംകണ്ടം കായലിലേക്ക് ഒഴുകുന്നത് അങ്ങാടിത്താഴത്തുകൂടെയാണ്. ഇതാണ് വേനലിലും വര്‍ഷക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടാനുള്ള കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: