തൃശൂര്‍: വലിയാലുക്കല്‍ സ്വദേശിയായ യുവതിയുടെ മൃതദേഹം മണാലിയില്‍ കണ്ട സംഭവത്തില്‍ പോലീസ് ഡിഎന്‍എ പരിശോധനക്കൊരുങ്ങുന്നു. മൃതദേഹം വലിയാലുക്കല്‍ സ്വദേശിനിയുടേത് തന്നെയാണോ എന്ന് വ്യക്തമാകാനാണിത്. രായംമരയ്ക്കാല്‍ അബ്ദുള്‍ നിസാറിന്റേയും ഷര്‍മിളയുടേയും മകള്‍ ഷിഫ (22) യെയാണ് ഒരുമാസം മുമ്പ് കാണാതായത്. ട്രക്കിങ്ങിനിടെ മരണപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ ഇവരെ കാണാതായ വിവരം അറിയിക്കാതിരുന്നത് ദുരൂഹതയുണര്‍ത്തുന്നുണ്ട്. മൃതദേഹത്തില്‍ നിന്ന് പാസ്പോര്‍ട്ടും യാത്രാരേഖകളും വസ്ത്രങ്ങളും കണ്ടെടുത്തുവെങ്കിലും ഫോണ്‍ മാത്രം അപ്രത്യക്ഷമായത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്.
ഷിഫയുടെ സഹോദരന് ഷിബിന്‍ മണാലിയില്‍ എത്തിയിട്ടുണ്ട്. ഈവന്റ് മാനേജ്മെന്റ് മേഖലയില്‍ ജോലി ചെയ്യുന്ന ഷിഫ ഒക്ടോബര്‍ 14നാണ് ഡല്‍ഹിയില്‍ എത്തിയത്. ഇവിടെ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ട്രക്കങ്ങിന് മണാലിയില്‍ പോയെന്നാണ് വിവരം. ഡിസംബര്‍ അവസാനം വരെ ഫേസ്ബുക്കില്‍ യാത്രാവിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനുവരി 15ന് വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം കാണാതായതോടെയാണ് വീട്ടുകാര്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിഫയോടൊപ്പം ട്രക്കിങ്ങിനുണ്ടായിരുന്ന മറ്റൊരാളുടെ പോസ്റ്റ് പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നതാണ്. കനത്ത മഞ്ഞുവീഴ്ചകാരണം ഇപ്പോള്‍ തങ്ങള്‍ ഒരു ഗുഹയിലാണെന്നും ഭക്ഷണവും ചൂടുവെള്ളവും ലഭിച്ചില്ലെങ്കില്‍ തണുപ്പ് അതിജീവിക്കില്ലെന്നും ഈ പോസ്റ്റില്‍ പറയുന്നു. കനത്തമഞ്ഞുവീഴ്ചയിലാകാം മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിഗമനം. എന്നാല്‍ കൂടെ ഉണ്ടായിരുന്നവര്‍ക്ക് എന്തുസംഭവിച്ചു എന്നത് ആശങ്ക സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: