ഇരിങ്ങാലക്കുട : പൂമംഗലം അരിപ്പാലം വില്ലേജ് പരിധിയില്‍പെട്ട പൂക്കോട്ടുപുഴയുടെ ഇരുവശവും സ്വകാര്യവ്യക്തികളും പള്ളികമ്മറ്റിയും വ്യാപകമായി കൈയ്യേറി മണ്ണിട്ടുനികത്തിയതായി പരാതി. പുഴ കൈയ്യേറി പള്ളികമ്മിറ്റി വലിയ കുരിശും രൂപവും സ്ഥാപിച്ചിരിക്കുകയാണിപ്പോള്‍. കൂടാതെ റിസോര്‍ട്ട് നിര്‍മ്മിക്കുവാനുമാണ് പുഴ കൈയ്യേറിയിട്ടുള്ളത്. ഗലീലി ലെയ്ക് റിസോര്‍ട്ട് എന്ന പേരില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുവാനാണ് പുഴയോരം കൈയ്യേറിയിട്ടുള്ളത്. പള്ളി പുഴയോരം കൈയ്യേറിയതോടെ പുഴയുടെ അരികില്‍ താമസിക്കുന്ന സ്വകാര്യവ്യക്തികളും പുഴ കൈയ്യേറി. വന്കൈയ്യേറ്റമാണ് പള്ളിയും സ്വകാര്യവ്യക്തികളും കൂടി നടത്തിയിട്ടുള്ളത്. പഞ്ചായത്ത് റവന്യൂ അധികാരികളെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.
പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളില്‍ ജലസമ്പത്തിന്റെയും മത്സ്യസമ്പത്തിന്റെയും ഉറവിടമാണ് പൂക്കോട്ടുപുഴ. പ്രമുഖതണ്ണീര്ത്തടമായ പൂക്കോട്ടുപുഴയിലെ കൈയ്യേറ്റങ്ങള്‍ ഈ മേഖലയിലെ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുന്നു. കൈയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി പ്രവര്‍ത്തകനായ പി.വി.ശ്രീകുമാര്‍ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം ഉണ്ടെന്ന് ബോദ്ധ്യപ്പെടുകയും തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. തഹസില്‍ദാര്‍ പുഴ താലൂക്ക് സര്‍വ്വയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി കൈയ്യേറ്റങ്ങള്‍ എത്രത്തോളമുണ്ടെന്ന് കണക്കാക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് ശ്രീകുമാറിനു മുകുന്ദപുരം തഹസില്‍ദാര്‍ കൊടുത്ത വിവരവകാശരേഖയില്‍ പറയുന്നു. എന്നാല്‍ നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ കുറെ കാലമായി ഗ്രാമസഭകളിലും പഞ്ചായത്ത് പൊതുമീറ്റിംഗുകളിലും ഈ പ്രശ്നം ശക്തമായി ഉയര്‍ത്താറുണ്ടെന്ന് ബിജെപി പ്രവര്‍ത്തകനായ ശ്രീകുമാര്‍ പറയുന്നു. അരിപ്പാലം സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പാരീഷ് ഹാളിലെ മലിനജലവും ഭക്ഷണാവശിഷ്ടവും പൂക്കോട്ടുചിറയിലേക്ക് തള്ളുന്നതുമൂലം ചിറ മാലിന്യകൂമ്പാരമായെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പള്ളികമ്മിറ്റി കൈയ്യേറിയ സ്ഥലം മണ്ണിട്ട് നികത്തി വലിയ കുരിശുസ്ഥാപിച്ചിരിക്കുകയാണിപ്പോള് . തൊട്ടടുത്ത് വലിയ ധനികനായ സ്വാകാര്യവ്യക്തി കൈയ്യേറിയ ഭൂമി കരിങ്കല്ലുപയോഗിച്ച് മതില്‍കെട്ടി തന്റെ വീടിനോട് ചേര്‍ത്തിരിക്കുകയാണ്. ചില കൈയ്യേറ്റക്കാര്‍ നിയമപരമായി പെടുമെന്നുറപ്പായതോടെ തിരിച്ചുകൊടുക്കാനും തയ്യാറാണെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: