കോഴിക്കോട്: കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷന്‍ നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന് കൗണ്‍സിലിന്റെ (നാക്) പ്രവര്‍ത്തന നിലവാര പരിശോധയില്‍ വീണ്ടും എ ഗ്രേഡ് ലഭിച്ചു. 2008 ലാണ് കോളജിന് ആദ്യമായി എ ഗ്രേഡ് ലഭിച്ചത്. എംഎസ് യൂണിവേഴ്സിറ്റി ബറോഡയുടെ മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രമേശ് ചന്ദ്രകോത്താരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് സംഘം ജൂണ്‍ 17,18 തിയ്യതികളിലാണ് കോളജ് സന്ദര്‍ശിച്ചത്.
കോളജിന്റെ പ്രവര്‍ത്തനം ഏഴ് മേഖലകളിലായി തിരിച്ചാണ് നാക് പിയര്‍ ടീം പരിശോധന നടത്തിയത്. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്, കോഴിക്കോട് എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍, ഡോ. എം.കെ മുനീര്‍ എന്നിവരുള്‍പ്പെടെയുള്ള ജനപ്രതിനിധികളുമായി നാക് പിയര്‍ ടീം അംഗങ്ങള്‍ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ കൂടാതെ പിടിഎ, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ലാബ് സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍, കോളജിലെ വിദ്യാര്‍ത്ഥികള്‍, കോളജ് ഗവേണിംഗ് അംഗങ്ങള്‍ എന്നിവരുമായും ചര്‍ച്ച നടത്തി.
കോളജിന്റെ വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജനപ്രതിനിധികള്‍ നാക് ടീമിന് ഉറപ്പു നല്‍കിയിരുന്നു.നിലവില്‍ കോളജില്‍ ഒമ്പത് ഐച്ഛിക വിഷയങ്ങളിലായി ബിഎഡ് കോഴ്സുകളും എംഎഡ് കോഴ്സുമാണ് പ്രവര്‍ത്തിക്കുന്നത്. 2016 ജനുവരിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി എജ്യുക്കേഷന്‍ റിസര്‍ച്ച് സെന്ററായും കോളജിനെ ഉയര്‍ത്തി. ഇവിടെയുള്ള വെര്‍ച്വല്‍ ക്ലാസ് മുറികളും ഡിജിറ്റല്‍ ലൈബ്രറിയും വൈഫൈ സംവിധാനവും കോളജിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നു. അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ ട്രൈബല്‍ ഹോസ്റ്റലിലെ കുട്ടികള്‍ക്കുള്ള സൗജന്യ ട്യൂഷന്, ലാബ് സ്കൂളായ ഗവ. മോഡല്‍ ഹൈസ്കൂളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, അനാഥാലയങ്ങളിലും പാലിയേറ്റീവ് രംഗത്തും കോളജ് നടത്തുന്ന ഇടപെടലുകള്‍ എന്നിവ നാക് ടീമിന്റെ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹമാക്കി. പ്രിയ കമാലിന്റെ നേതൃത്വത്തിലുള്ള ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ആണ് കോളജിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അറുപത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണ് കോളജിനുള്ളത്. മാനാഞ്ചിറക്ക് സമീപം പഴമയുടെ തനിമ നില നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ സമുച്ചയം നഗരത്തിന്റെ തിലകക്കുറി കൂടിയാണ്. 1950 ല്‍ അധ്യാപക പരിശീലനത്തിന് അനുവാദം കിട്ടിയ കോളജ് 1992 ല്‍ ഗവ. കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനായി പരിണമിക്കുകയായിരുന്നു. 2008 ല്‍ ആദ്യമായി നാക് അംഗീകാരം എ ഗ്രേഡോടെ ലഭിക്കുമ്പോള്‍ ഇത് ദക്ഷിണേന്ത്യയിലെ സര്‍ക്കാര്‍ മേഖലയിലെ തന്നെ ആദ്യത്തെ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജായിരുന്നു. അധ്യാപക-അനധ്യാപക ജീവനക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഗവേണിംഗ് സമിതിയുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് വീണ്ടും നാക് എ ഗ്രേഡ് നില നിര്‍ത്താനായതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുള്‍ ഖാദര്‍ അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു മാതൃകാ സ്ഥാപനമായി കോളജിനെ വളര്‍ത്താനുള്ള കര്‍മ്മപഥത്തിലാണ് ഇപ്പോള്‍ സ്ഥാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: