വന്നിരിക്കൂ മടിയില്‍ നീ, നിന്റെവാ
ഇന്നൊരല്‍പ്പം തുറക്കുകെന്നോമലേ
നിന്റെവാക്കുകള്‍ പൊന്നായ്ച്ചമഞ്ഞെന്നു
എന്നുമെപ്പോഴും ചൊല്ലുന്നു കൂട്ടുകാര്‍
ഞാനതൊന്നറിയട്ടെ നേരിട്ടിന്ന്;
കാണണമതു കേള്‍ക്കയും വേണമേ.
പണ്ടുപണ്ടാണൊരുണ്ണി തന്നമ്മയ്ക്കു
കുഞ്ഞിവായ തുറന്നുകാണിക്കവേ
അമ്പരന്നപോലമ്മ, ഭയന്നുപോല്‍
സംഭ്രമിച്ചു വിറപൂണ്ടു നിന്നുപോല്‍
മണ്ണുതിന്നുപോലന്നു കണ്ണന്, പക്ഷേ
മണ്ണിലേയ്ക്കായിറങ്ങിയതാണുനീ.
രാപകല്‍ വേര്‍ത്തു ജോലിയെടുപ്പോരെ
ചേര്‍ത്തു നീനിന്റെ നെഞ്ചിനോടൊപ്പമേ
മാറ്റിനിര്‍ത്തി നീ മേലാള-കീഴാള
ഭേദഭാവന-എല്ലാവരുംനിന്റെ
സോദരരായ്; ഒരമ്മതന്‍ മക്കളായ്
മാറി നാട്ടില്‍ ജനിച്ചവരൊക്കവേ
വര്‍ഗവിദ്വേഷം ചീറ്റിയ കാളിയ
ദര്‍പ്പം പത്തി താഴ്ത്തി നിന്മിടുക്കിനാല്.
സ്വത്തു, മറ്റു പ്രമാണിത്തവും കൊടു-
ങ്കാറ്റുപോലെ പെരുമഴ പോലെവേ
വന്ന് നീതിനിയമങ്ങള്‍ കൈയാളി
നിന്ന നേരത്ത് വേണുഗോപാലനാ
കുന്നു പോലെയുയര്ത്തിപ്പിടിച്ച നി-
ന്നതാദര്ശമേറ്റഭയമായ്
എണ്ണമറ്റ തൊഴിലാളികള്‍, ക്കവ-
രിന്നുമായതിന് നന്ദി ചൊരികയാം.
എത്രകാലമായ്, വര്ഷങ്ങളെത്രപോയ്-
നോക്കിനിന്നു ഞാന്‍ നിന്റെയുയര്ച്ചകള്
ലോകവേദികള്‍ നിന് സാമവാക്കുകള്‍
വേദമെന്നപോലേറ്റെടുക്കുന്നതും
കേമരായ ഭരണകര്‍ത്താക്കള്‍ നിന്
നീതിവാക്യങ്ങള്‍ കേട്ടിരുന്നെന്നതും
നാടുനീളെപ്പറഞ്ഞു കേള്ക്കേയെനി-
ക്കേറെയുള്ളം തണുത്തു കുളിര്ത്തുപോയ്
നീ പറഞ്ഞീലതൊന്നുമെന്നോടിതേ
നാള്‍വരെ-യിന്നു വാതുറന്നീടുക
നിന്മൊഴിമുത്തു വാരിയെടുക്കട്ടെ,
യമ്മ-വന്നെന് മടിയിലിരിക്ക നീ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: