ഹൈദരാബാദ്: ആന്ധ്ര ചിറ്റൂരിലെ ശേഷാചലം വനത്തിലുണ്ടായ വെടിവയ്പില്‍ തമിഴ്നാട് സ്വദേശികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്. ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട ശശികുമാര്‍ എന്നയാളുടെ ഭാര്യ മുനിയമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
നേരത്തെ ഇതേ ആവശ്യം മദ്രാസ് ഹൈക്കോടതി നിരസിക്കുകയും ആന്ധ്രാ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ശേഷാചലത്ത് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് തമിഴ്നാടിന്റെയും കൊല്ലപ്പെട്ട ബന്ധുക്കളുടെയും ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വെടിവയ്പില്‍ ദൃക്സാക്ഷികളായ രണ്ടു പേര് ദേശീയ മനുഷ്യാവകാശ കമ്മിഷന് മൊഴി നല്കി. കമ്മിഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റീസ് കെ ജി ബാലകൃഷ്ണന് അറിയിച്ചു.
ചിറ്റൂര്‍ വനത്തിലെ വെടിവയ്പും തെലുങ്കാനയില്‍ പോലീസ് കസ്റ്റഡിയില്‍ അഞ്ച് സിമി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ച സംഭവത്തിലും സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള ജുഡീഷ്യല്‍ കമ്മീഷന് അന്വേഷണം നടത്തണമെന്ന് പീപ്പിള്‍സ് യുണിയന്‍ സിവില്‍ ലിബര്‍ട്ടീസ് ആവശ്യപ്പെട്ടു.
ഏറ്റുമുട്ടലില്‍ തമിഴ്നാട് സ്വദേശികളായ 20 പേരായിരുന്നു കൊല്ലപ്പെട്ടത്. രക്തചന്ദന കൊള്ളക്കാരാണു കൊല്ലപ്പെട്ടതെന്നും സ്വരക്ഷയ്ക്കായാണു വെടിവച്ചതെന്നും പോലീസ് പറയുന്നുണ്ടെങ്കിലും വ്യാജ ഏറ്റുമുട്ടലാണു നടന്നതെന്നും ആരോപണമുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: