ന്യൂദല്‍ഹി: ഭിന്നിപ്പിന്റെ വക്കില്‍ നില്ക്കുന്ന ആംആദ്മി പാര്‍ട്ടിയിലെ വിമതവിഭാഗം ഏപ്രില്‍ 14ന് ഗുഡ്ഗാവില്‍ സമ്മേളനം നടത്തും. സ്വരാജ് സംവാദം എന്ന പേരിട്ടിരിക്കുന്ന പരിപാടി എഎപിയെ പിളര്ത്താനല്ലെന്ന് യോഗന്ദ്രയോദവും സംഘവും വിശദീകരിക്കുന്നുണ്ടെങ്കിലും പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതകള്‍ സജീവമായിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഎപി ടിക്കറ്റില്‍ മത്സരിച്ച 70 നേതാക്കള്‍ ഗുഡ്ഗാവിലെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 3591പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ 661പേരും യുപിയില്‍ നിന്നാണ്. 14ന് നടക്കുന്നത് വിമത സമ്മേളനം അല്ലെന്നും എല്ലാ എഎപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നും യോഗേന്ദ്രയാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയെ പിളര്‍ത്താനല്ല പരിപാടിയെന്നും സംവാദങ്ങളെന്നും യോജിപ്പിച്ചിട്ടേയുള്ളെന്നും യോഗേന്ദ്രയാദവ് പറയുമ്പോഴും മാര്‍ച്ച് 28ന് ദേശീയ കൗണ്‍സിലില്‍ നടന്ന കെജ്രിവാള് വിഭാഗത്തിന്റെ ഏകപക്ഷീയ നടപടികള്‍ക്ക് മറുപടി നല്കാന് പുതിയ വേദി യാദവും സംഘവും ഉപയോഗിക്കുമെന്ന് ഉറപ്പാണ്.
കെജ്രിവാളിന്റെ നടപടികളില്‍ പ്രതിഷേധിച്ച് എഎപി വിട്ട മേധാ പട്കര്‍, അരുണാ റോയ് തുടങ്ങിയവരും 14ന് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. എഎപി ദേശീയ എക്സിക്യട്ടീവില്‍ യോഗേന്ദ്രയാദവിന് വേണ്ടി കെജ്രിവാളിനെ എതിര്‍ത്ത് സംസാരിച്ച് അപ്രീതി നേടിയ വിശാല്‍ ശര്‍മ്മയുള്‍പ്പെടെയുള്ള നേതാക്കളും യോഗത്തിന്റെ വിജയത്തിനായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: