പാരീസ്: ആണവ സഹകരണം ഉള്‍പ്പെടെ 17 കരാറുകളില്‍ ഭാരതവും ഫ്രാന്‍സും ഒപ്പു വച്ചു. 200 കോടി യൂറോ ഫ്രാന്‍സ് ഭാരതത്തില്‍ നിക്ഷേപിക്കും. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭാരതത്തില്‍ 200 കോടി യൂറോയുടെ നിക്ഷേപം നടത്തുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് പറഞ്ഞു. മൂന്ന് സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ഫ്രാന്‍സ് ഭാരതത്തെ സഹായിക്കും. മഹാരാഷ്ട്രയിലെ ജയ്താര്‍പൂര്‍ ആണവനിലയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോവാനും തീരുമാനമായി. ജയ്താപൂര്‍ പദ്ധതിയില്‍ പ്രാദേശികമായ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തി ചെലവുകുറച്ച് ഊര്‍ജ ഉല്പാദന ചെലവു കുറക്കാനാണ് ഫ്രഞ്ച് കമ്പനിയായ അരീവയും ഭാരതത്തിലെ എല്‍ ആന്‍ഡ് ടിയും ധാരണയായത്. ആറു ന്യൂക്ളിയര്‍ റിയാക്ടറുകളിലായി 10,000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉല്പാദിപ്പിക്കുക.
ഭാരതം ഫ്രാന്‍സില്‍ നിന്ന് 35 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തിലും ധാരണയായി. മൂന്നുവര്‍ഷമായി ചര്‍ച്ചകളില്‍ കുടുങ്ങിക്കിടന്ന റാഫേല്‍ യുദ്ധവിമാന പദ്ധതിയില്‍ ഇതോടെ നിര്‍ണായക പുരോഗതിയാണുണ്ടായത്. 1200 കോടി ഡോളറിന് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു പദ്ധതി. ഇതില്‍ ഭാരതത്തില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് നിര്‍മിക്കുന്ന 108 വിമാനങ്ങള്‍ക്ക് ഗാരന്റി നല്കാന് ദസാള്‍ട്ട് ഏവിയേഷന്‍ കമ്പനി തയാറാകാതിരുന്നതും ചെലവു വര്‍ധിക്കുന്നതും സംബന്ധിച്ച തര്‍ക്കമായിരുന്നു പദ്ധതി യാഥാര്‍ഥ്യമാകുന്നതിന് തടസ്സമായിരുന്നത്. എന്നാല്‍, വ്യോമസേനയുടെ അടിയന്തര ആവശ്യം പരിഗണിച്ച് സര്‍ക്കാറുകള്‍ തമ്മിലുള്ള ഇടപാടെന്ന നിലയില്‍ പറക്കാന്‍ തയാറായ 36 വിമാനങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്റിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് മോദി പറഞ്ഞു.
ഭാരത-ഫ്രഞ്ച് സഹകരണത്തിന്‍െറ 50 വര്‍ഷങ്ങളുടെ സ്മരണക്കായി സ്റ്റാമ്പുകളും ഇരുവരും ചേര്‍ന്ന് പുറത്തിറക്കി. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി 48 മണിക്കൂറില്‍ വിസ പദ്ധതിയും ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. വിലമതിക്കാനാവാത്ത സുഹൃത്തെന്ന് ഫ്രാന്‍സിനെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഭാരതവും ഫ്രാന്‍സും സഹകരിക്കാത്ത ഒരുമേഖലയുമില്ലെന്നും വ്യക്തമാക്കി. യു എന്‍ രക്ഷാസമിതി അംഗത്വ വിഷയത്തിലും മേക് ഇന്‍ ഇന്ത്യ പദ്ധതിയിലുമുള്‍പ്പെടെ ഫ്രാന്‍സ് നല്കുന്ന പിന്തുണക്കും അദ്ദേഹം നന്ദി പറഞ്ഞു.
നേരത്തെ പാരീസില്‍ യുനെസ്കോ പ്രതിനിധികളെ മോദി അഭിസംബോധന ചെയ്തു. ഭാരതത്തില്‍ എല്ലാ പൗരന്മാരും തുല്യരാണെന്ന് മോദി പറഞ്ഞു. നാളെ ജര്‍മ്മനിയിലേക്ക് തിരിക്കുന്ന മോദി പിന്നീട് കാനഡയിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: