ചെന്നൈ: ചിറ്റൂര്‍ വനമേഖലയില്‍ രക്തചന്ദനക്കടത്ത് ആരോപിച്ച് പൊലീസ് 20 പേരെ വെടിവച്ചു കൊന്ന സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈദരാബാദ് ഹൈക്കോടതി ആന്ധ്രാ സര്‍ക്കാറിനോട് ഉത്തരവിട്ടു. ഇതുവരെയായി ഇന്ത്യന്‍ പീനല്‍ കോഡ് 302ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുക്കാത്ത സാഹചര്യത്തെക്കുറിച്ച് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
വ്യാജ ഏറ്റുമുട്ടലിലാണ് തമിഴ്നാടു സ്വദേശികള്‍ കൊല്ലപ്പെട്ടതെന്ന ആരോപണം ആന്ധ്രാപ്രദേശ് വനം വകുപ്പ് മന്ത്രി ബി.ഗോപാലകൃഷ്ണ റെഡ്ഡി ശക്തമായി നിഷേധിച്ചു. കൊല്ലപ്പെട്ടവര്‍ മരംവെട്ടുകാരല്ല. കുറ്റവാളികളാണെന്നതിന് തെളിവുകളുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ചന്ദനക്കടത്ത് തടയാനെത്തിയ പൊലീസുകാരെ ആക്രമിച്ചതോടെയാണ് ഇവര്‍ക്കു നേരെ നിറയൊഴിക്കേണ്ടി വന്നതെന്നും മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നും ആരോപണങ്ങള്‍ കൊട്ടിച്ചമച്ചതാണെന്നും കൊല്ലപ്പെട്ട രീതി പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വാദിച്ചു.
ചില മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളും മറ്റു ചിലതില്‍ തലയിലും നെഞ്ചിലുമായി വെടിയേറ്റ മുറിവുകളും ദൃശ്യമാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കാത്തത് കൊല്ലപ്പെട്ടവര്‍ സ്വയരക്ഷയ്ക്ക് വേണ്ടി ആക്രമണത്തിന് മുതിര്‍ന്നെന്ന വാദം തെറ്റാണെന്ന് തെളിയിക്കുന്നു. ആന്ധ്രാ പൊലീസ് ബസില്‍ നിന്ന് ഏഴുപേരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ സംഭവത്തിന്റെ രണ്ടു സാക്ഷികളും കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
സംഭവം തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. മരിച്ചവരുടെ ബന്ധുക്കള്‍ രണ്ടാമതും പോസ്റ്റ്മോര്‍ട്ടം നടത്താനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടന്നത്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നടപടിയെടുക്കാന്‍ നിയമമനുവദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: