ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ നാവികന് മാസി മിലാനോ ലാത്തോറയ്ക്ക് മൂന്ന് മാസം കൂടി ഇറ്റലിയില്‍ തങ്ങാമെന്ന് സുപ്രീംകോടതി. ജൂലൈ 15 വരെയാണ് മാസിമിലാനോയ്ക്ക് തിരികെയെത്താനുള്ള സമയപരിധി.
ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മാസിമിലാനോ തിരികെ വരാനനുവദിച്ച സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി.
ജസ്റ്റീസുമാരായ എ ആര് ദാവെ, കുര്യന് ജോസഫ്, അമിതാവാ റോയി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഇറ്റാലിയന്‍ സ്ഥാനപതിയോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. അനുവദിച്ച സമയപരിധിക്കുള്ളില്‍ നാവികന് തിരികെ എത്തുമെന്ന് എംബസി ഉറപ്പാക്കണം. കേസിലെ വിചാരണ നടപടികള്‍ എന്ത് കൊണ്ടാണ് ഇത്ര വൈകുന്നതെന്നും കോടതി ചോദിച്ചു.
എന്‍ഐഎ അന്വേഷണത്തിനെതിരായ നാവികരുടെ ഹര്‍ജി ഏപ്രില്‍ അവസാന വാരം പരിശോധിക്കുമെന്നും കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: