പനജി: ഗോവയിലെ ഫാബ് ഇന്ത്യാ വസ്ത്രശാലയുടെ ഉയര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെ നാളെ ഗോവ പോലീസ് ചോദ്യം ചെയ്യും. ഒളികാമറാ വിവാദത്തെത്തുടര്‍ന്നാണ് നടപടി. ഫാബ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുബ്രതാ ദത്താ, മാനേജിങ് ഡയറക്ടര്‍ വില്യം ബിസ്സില്‍ എന്നിവര്‍ക്ക് തെളിവെടുപ്പിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഗോവ ക്രൈബ്രാഞ്ച് സമന്‍സ് അയച്ചിരുന്നു.
നാളെ ഹാജരാവാമെന്ന് കാണിച്ച് ഇവര്‍ മറുപടി അയച്ചതായി ക്രൈം ബ്രാഞ്ച് എസ്പി കാര്‍ത്തിക് കശ്യപ് പറഞ്ഞു. കമ്പനിയുടെ ഡയറക്ടര്‍മാര്‍ക്കും സമന്‍സ് അയച്ചിരുന്നു. ഇവരെ ഇന്ന് ചോദ്യം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ സ്റ്റോര്‍ മാനേജര്‍ ചൈത്രാലി സാവന്തിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.
ഫാബ് ഇന്ത്യയുടെ പനജി ഷോറൂമിലെ വസ്ത്രംമാറുന്ന മുറിയില്‍ ഒളികാമറ വച്ചിരിക്കുന്നത് കഴിഞ്ഞ മൂന്നാം തീയതി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് കണ്ടെത്തിയത്. ഇതിനെതുടര്‍ന്ന് നാല് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ഇവരെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: