വാറംഗല്‍: പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അഞ്ച് ഐഎസ്ഐ ഭീകരരെ സുരക്ഷാസൈനികര്‍ വെടിവെച്ചുകൊന്നു. ഇന്നലെ രാവിലെ നല്‍ഗോണ്ട ജില്ലയില്‍ ഹൈദരാബാദ് -വാറംഗല്‍ ദേശീയപാതയില്‍ അലെരുപട്ടണത്തിനു സമീപമാണ് സംഭവം.
ഐഎസ്ഐയുടെ പ്രധാനഅംഗം വികാറുദ്ദീന് ഉള്‍പ്പെടെയുള്ള അഞ്ചു ഭീകരരെ പോലീസ് വാനില്‍ വാറംഗല്‍ ജയിലില്‍ നിന്ന് ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിജനമായ വഴിയില്‍വച്ച് ഭീകരര്‍ പോലീസിനെ ആക്രമിച്ച് തോക്കുകള്‍ തട്ടിയെടുത്തു. ഇതോടെ ഭീകരര്‍ക്കുനേരെ വെടിയുതിര്‍ക്കാന്‍ സുരക്ഷാസൈനികര്‍ നിര്‍ബന്ധിതരായി. അഞ്ചു ഭീകരരും സംഭവസ്ഥലത്ത് മരിച്ചു. വികാറുദ്ദീന്, സെയ്ദ് അംജദ്, എം. ഹനീഫ്, എം. സക്കീര്‍, അസര്‍ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
2009ല്‍ ഹൈദരാബാദിലെ സന്തോഷ്നഗറില്‍ പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ് വികാറുദ്ദീന്. ഇയാള്‍ നിരോധിത ഭീകരസംഘടനയായ സിമിയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. പോലീസിനെ ആക്രമിച്ച് വാഹനത്തിന്റെ വാതില്തുറന്ന ഭീകരര്‍ വെടിയുതിര്‍ക്കാനും ശ്രമിച്ചെന്നും അലെരു പോലീസ് വെളിപ്പെടുത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സൂര്യപ്പേട്ട് ഡിഎസ്പിയുടെ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. തെലങ്കാനയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആറുദിവസത്തിനിടെ നല്‍ഗോണ്ട ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. ഇയാഴ്ചയാദ്യമുണ്ടായ രണ്ടു വെടിവെയ്പ്പുകളില്‍ മൂന്നു പോലീസുകാരും രണ്ട് സിമി ഭീകരരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: