ന്യൂദല്‍ഹി: അടിയന്തര സഹായങ്ങള്‍ക്കായി രാജ്യവ്യാപകമായി 112 എന്ന സിംഗിള്‍ സര്‍വീസ് നമ്പര്‍ ഏര്‍പ്പെടുത്തുന്നു. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നിങ്ങനെയുള്ള വിവിധ സഹായങ്ങള്‍ക്ക് ഇനിമുതല്‍ ഈ നമ്പറില്‍ മാത്രം വിളിച്ചാല്‍ മതിയാകും.
ഇതു സംബന്ധിച്ച നിര്‍ദ്ദേശം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍വെച്ചിട്ടുണ്ട്. നിലവില്‍ 100, 101, 102, 108 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍. പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതരത്തിലാണ് സിംഗിള്‍ സര്‍വീസ് നമ്പര്‍ ഏര്‍പ്പെടുത്തുന്നതെന്ന് ട്രായ് അറിയിച്ചു. യുഎസിലും 911 എന്ന സിംഗിള്‍ നമ്പറാണ് അടിയന്തര സഹായങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
അതേസമയം, രണ്ടാം ഉപയോഗത്തിന് 100, 101, 102 എന്നീ നമ്പറുകളും നിലനിര്‍ത്തും. ലാന്‍ഡ് ലൈനുകളില്‍ നിന്നും ഔട്ട്ഗോയിങ് കോള്‍ താത്കാലികമായി റദ്ദുചെയ്തിട്ടുള്ള ഫോണുകള്‍ക്കും ഈ സൗകര്യം ലഭ്യമാകും. എസ്എംഎസ് സംവിധാനവും ഏര്‍പ്പെടുത്തും. കൂടാതെ പൊതുജന സുരക്ഷയ്ക്ക് ആന്‍സറിങ് പോയിന്റ്സും (പിഎസ്എപി) ഏര്‍പ്പെടുത്താനും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടങ്ങളില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ പിഎസ്എപിയെ പ്രയോജനപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് ഇതിലൂടെ ഏറ്റവും അടുത്തുള്ള പിസിആര്‍ വാനുകള്‍, ഫയര്‍ എന്ജിന്, ആംബുലന്‍സ് സര്‍വീസ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: