ന്യൂദല്‍ഹി:ദുഖവെള്ളിയാഴ്ച ദിവസം ന്യായാധിപസമ്മേളനം വിളിച്ചുചേര്ത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
ദുഖവെള്ളി ദിവസം പരിപാടി നടത്തിയതുമായി കേന്ദ്രസര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും രാജ്യത്തിന്റെ മതേതരത്വവുമായി വിഷയത്തെ ബന്ധപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിഷയത്തിലുള്ള ആദ്യപ്രതികരണമാണ് വെങ്കയ്യ നടത്തിയത്.
രാമനവമി, സംക്രാന്തി, വിനായക ചതുര്‍ത്ഥി,ഉഗാദി, ഗുഡി പട്വ തുടങ്ങിയ ഹൈന്ദവ ഉത്സവ ദിനങ്ങളിലും പ്രാദേശി ആഘോഷ ദിനങ്ങളിലും കോടതികള്‍ പ്രവര്‍ത്തിക്കാറുണ്ട്. യാതൊരുവിധ എതിര്‍പ്പും ഇതിനൊന്നും ആരും ഉയര്‍ത്താറില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാരിന് യാതൊരുവിധ പങ്കുമില്ലാത്ത വിഷയം ബിജെപി സര്‍ക്കാരിനെതിരെ ചിലര്‍ ഉപയോഗിക്കുന്നത് വേദനാജനകമാണ്. ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം വളരെ നേരത്തെതന്നെ തീരുമാനിച്ചതാണ്.
ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് ദുഖവെള്ളി ദിനത്തില്‍ ന്യായാധിപ സമ്മേളനം നടത്തിയിരുന്നു. അന്ന് ബിജെപിയായിരുന്നില്ല ഭരണത്തില്‍. ജുഡീഷ്യറിക്കു പുറത്തുള്ളവര്‍ വിഷയത്തെ ബിജെപിയുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്നതിനാണിത്,വെങ്കയ്യ നായിഡു പറഞ്ഞു.
94 ശതമാനം ക്രിസ്ത്യാനികളുള്ള അമേരിക്കയില്‍ പോലും ദുഖവെള്ളി അവധി ദിവസമല്ലെന്നും ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: