ന്യൂദല്‍ഹി: യുദ്ധഭൂമിയായി മാറിയ യെമനില്‍ നിന്നും ഇരുപതു രാജ്യങ്ങളിലെ പൗരന്മാരെ രക്ഷപ്പെടുത്തിയ ഭാരത നാവികസേനയുടെ ഓപ്പറേഷന് രാഹത്ത് അവസാനത്തിലേക്ക്. വ്യോമമാര്‍ഗ്ഗം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അവസാന പൗരനെ രക്ഷിക്കുംവരെയും തുടരും. നാവിക-വ്യോമസേനകള്‍ ഇതുവരെ രക്ഷിച്ചത് 2500ലേറെ പൗരന്മാരെയാണ്.
യെമനിലെ ഏദന്‍ തുറമുഖം വഴിയുള്ള രക്ഷാപ്രവര്‍ത്തനം നാവികസേന അവസാനിപ്പിച്ചതായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അഞ്ചുദിവസത്തിനകം വിദേശികള്‍ രാജ്യം വിടണമെന്ന് യെമന്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. സൗദിയുടെ സഹായത്തോടെ വിമതര്‍ക്കെതിരെ കരയുദ്ധം ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദേശികളോട് രാജ്യംവിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ജിബൂത്തിയില്‍ നിന്നും വ്യോമസേനയുടെ സി17ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ 225പേരെ ഇന്നലെ രാത്രി 10മണിയോടെ മുംബൈ വിമാനത്താവളത്തിലും എയര്‍ഇന്ത്യയുടെ 777ബോയിംഗ് വിമാനത്തില്‍ 352പേരെ ഞായറാഴ്ച അര്‍ദ്ധരാത്രി 12മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരിച്ചെത്തിച്ചു. മറ്റൊരു സി17ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ 229പേരെ രാത്രി 12മണിയോടെ മുംബൈ വിമാനത്താവളത്തിലും എത്തിച്ചിട്ടുണ്ട്.
ശനിയാഴ്ച അര്‍ദ്ധരാത്രിയിലും 441 ഭാരത പൗരന്മാരെ മടങ്ങി സ്വദേശത്തേക്കെത്തിച്ചിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഏദന്‍ തുറമുഖം വഴി 179 ഭാരതീയര്‍ ഉള്‍പ്പെടെ 17 രാജ്യങ്ങളിലെ പൗരന്മാരെ ഐഎന്‍എസ് മുംബൈ യുദ്ധക്കപ്പലില്‍ രക്ഷിച്ച് ജിബൂത്തിയിലെത്തിച്ചു. പിന്നാലെ അഷ് ഷിര് തുറമുഖം വഴി അത്യന്തം ശ്രമകരമായ ഓപ്പറേഷനിലൂടെ 203 പേരെ ഐഎന്‍എസ് സുമിത്ര യുദ്ധക്കപ്പലും രക്ഷിച്ചു.
ഇതില്‍ 182 ഭാരത പൗരന്മാരും ആഫ്രിക്ക, ഏഷ്യ,യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലെ പൗരന്മാരും ഉള്‍പ്പെടും. ഏദനില്‍ കനത്ത ഷെല്ലാക്രമണം നടന്നുകൊണ്ടിരുന്നതിനാല്‍ തുറമുഖത്തിന് ആറുകിലോമീറ്റര്‍ അകലെ നങ്കൂരമിട്ട യുദ്ധക്കപ്പലിലേക്ക് ഭാരത നാവികസേനയുടെ മറൈന്‍ കമാണ്ടോ വിഭാഗമായ മാര്‍കോസിന്റെ സംരക്ഷണയില്‍ ബോട്ടുകളിലാണ് പൗരന്മാരെ എത്തിച്ചത്. സന വിമാനത്താവളത്തിലൂടെ എയര്‍ ഇന്ത്യയുടെ മൂന്നു ബോയിംഗ് വിമാനങ്ങള്‍ ഉപയോഗിച്ച് 488 ഭാരത പൗരന്മാരെ ഇന്നലെ ജിബൂത്തിയിലെത്തിച്ചിട്ടുണ്ട്.
യെമനിലെ കരയുദ്ധം ആസന്നമായ അവസ്ഥയിലാണ് പൗരന്മാരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാക്കിയത്. മൂന്ന് വിമാനങ്ങള്‍ക്ക് സന വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി ലഭിച്ചതോടെ കൂടുതല്‍ പേരെ രക്ഷപ്പെടുത്തി തിരികെ എത്തിക്കാന്‍ ഇന്നലെ സാധിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി രക്ഷാദൗത്യം പൂര്‍ണ്ണമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: