ന്യൂദല്‍ഹി:വിദേശരാജ്യങ്ങളില്‍ കള്ളപ്പണനിക്ഷേപം നടത്തിയ ഭാരതീയരെക്കുറിച്ചുള്ള പുതിയ തത്സ്ഥിതി റിപ്പാര്‍ട്ട് പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രീം കോടതി മുമ്പാകെ സമര്‍പ്പിക്കും. എസ്ഐടിയ്ക്കുകീഴില് പ്രവര്‍ത്തിക്കുന്ന എല്ലാ ഏജന്‍സികളും നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദേശനിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിശദാംശങ്ങളടങ്ങിയ ഈ റിപ്പോര്‍ട്ടിന്റെ ഒരുകോപ്പി കേന്ദ്രസര്‍ക്കാരിനും എസ്ഐടി കൈമാറും. 2014-15 വര്‍ഷത്തില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുത്തും. കള്ളപ്പണവുമായി ബന്ധപ്പെട്ട് മുന്‍ സുപ്രീംകോടതി ജഡ്ജി എം. ബി. ഷായുടെ അധ്യക്ഷതയില്‍ രണ്ടുതവണ പ്രത്യേകയോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി ചര്‍ച്ചചെയ്തിരുന്നു.
ഇതിനുമുമ്പ് എസ്ഐടി വിശദമായ രണ്ടുറിപ്പോര്ട്ടുകള്കൂടി സമര്‍പ്പിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് മണിയുടെ ഉപയോഗം വര്‍ധിപ്പിക്കാനും പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡ് നിര്‍ബന്ധിതമാക്കാനും പ്രത്യേകസംഘം ഇതില്‍ നിര്‍ദ്ദേശിച്ചിരുന്നു.
വന്‍തുകകളുടെ കൈമാറ്റത്തിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും ഇതിലൂടെ നികുതിവെട്ടിപ്പ് തടയാനുമാണ് ലക്ഷ്യം. ഭാരതീയര്‍ വിദേശബാങ്കുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപിക്കുന്നതായി കണ്ടത്തിയതിനെതുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള അന്വേഷണം നടത്തുന്നതിനായി സുപ്രീംകോടതിയാണ് പ്രത്യേക സമിതിയെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: