തിരുവനന്തപുരം: വിവാദ വ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയ സെക്യൂരിറ്റി ജീവനക്കാരന് കാരമുക്ക് സ്വദേശി കാട്ടുങ്ങല്‍ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന സിഐയ്ക്കെതിരേ ഉപലോകായുക്ത സ്വമേധയ കേസെടുത്തു. പേരാമംഗലം സിഐയ്ക്കെതിരേ ഉപലോകായുക്ത കെ.പി.ബാലചന്ദ്രനാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
നേരത്തെ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് നിസാമിനെ രക്ഷിക്കാനുള്ള പോലീസിന്റെ ഗൂഢനീക്കമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചന്ദ്രബോസിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലാണ് മൊഴി രേഖപ്പെടുത്താന്‍ കഴിയാതിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ ചികിത്സയ്ക്കിടെ ചന്ദ്രബോസുമായി പല തവണ സംസാരിച്ചിരുന്നുവെന്ന് ബന്ധുവും ഡോക്ടറും വെളിപ്പെടുത്തിയതോടെയാണ് പോലീസിന്റെ കള്ളക്കളി പൊളിഞ്ഞത്. ഇതെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.
കേസില്‍ ഏറ്റവും നിര്‍ണായകമാകേണ്ടിയിരുന്നത് ചന്ദ്രബോസിന്റെ മരണമൊഴിയായിരുന്നു. ഇതു നിസാമിനെതിരേ കൂടുതല്‍ ശക്തമായ തെളിവായി പോലീസിന് ഉപയോഗിക്കുകയും ചെയ്യാമായിരുന്നു. ഇത് സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ കൂടി കണക്കിലെടുത്താണ് സിഐയ്ക്കെതിരേ ഉപലോകായുക്ത കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് നല്‍കിയത്.
അതേസമയം നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. നിസാമിനെതിരേ കൊലക്കുറ്റം രജിസ്റ്റര്‍ ചെയ്ത വിവരവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങളും പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: