ആലപ്പുഴ: വി.എസ്. അച്യുതാനന്ദന് ഏറ്റുമുട്ടലിന്റെ പാത ഉപേക്ഷിക്കുന്നില്ല. കെ.ആര്. ഗൗരിയമ്മയാകട്ടെ പടികടന്നുവരാന് തയാറുമല്ല. ജനകീയ മുഖമുള്ള നേതാക്കളെ മുന്‍നിര്‍ത്തി വരുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള സിപിഎം ശ്രമങ്ങള്‍ പാളുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയനായിരിക്കും പാര്‍ട്ടിയെ നയിക്കുകയെന്ന് ഏതാണ്ടുറപ്പാണ്. വിഎസിനെയോ ഗൗരിയമ്മയെയോ പോലുള്ള ജനകീയ നേതാക്കളെ പ്രചാരണ നേതൃത്വം ഏല്‍പ്പിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുകയുള്ളുവെന്ന വിലയിരുത്തലുണ്ട്.
ഇണങ്ങിയും പിണങ്ങിയും പാര്‍ട്ടിയില്‍ തന്നെ നിലകൊള്ളുന്ന വിഎസിന്റെ വരുംകാല നിലപാടുകള്‍ എന്തായിരിക്കുമെന്ന് പാര്‍ട്ടിയിലാര്‍ക്കും യാതൊരു ഉറപ്പുമില്ല. പ്രത്യേകിച്ച് 20ന് ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തിലെ റിപ്പോര്‍ട്ടിലും ചര്‍ച്ചയിലും അച്യുതാനന്ദനെ വളഞ്ഞിട്ട് ആക്രമിക്കുമെന്ന വ്യക്തമായ സാഹചര്യത്തില്‍. ലാവ്ലിന് കേസില്‍ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചു, അതിനായി മുഖ്യമന്ത്രി പദം പോലും ഉപയോഗിച്ചു, ജഡ്ജിമാരെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ അതീവ ഗൗരവകരമായ കുറ്റങ്ങള്‍ ചുമത്തിയ പി. കരുണാകരന് കമ്മീഷന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിഎസിന് വാട്ടര്‍ലൂ ആകാനാണ് സാധ്യത.
ഔദാര്യത്തില്‍ സംസ്ഥാന കമ്മറ്റിയില്‍ നിലനിന്നാലും സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്രകമ്മറ്റി എന്നിവിടങ്ങളില്‍ നിന്ന് ഭാവിയില്‍ വിഎസ് വെട്ടിനിരത്തപ്പെടാനാണ് സാധ്യത. വിഭാഗീയത അവസാനിച്ചില്ലെന്ന് മാത്രമല്ല, ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി കമ്മറ്റികള്‍ പിടിച്ചെടുത്തെന്നാണ് വിഎസിന്റെ ആക്ഷേപം. ഈ പശ്ചാത്തലത്തില്‍ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നതോടെ വിഎസും ഔദ്യോഗിക പക്ഷവും തമ്മിലെ അകല്‍ച്ച വര്‍ധിക്കാനാണ് സാധ്യത.
വിഎസിന്റെ കുറവ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൗരിയമ്മയെ പാര്‍ട്ടിയില്‍ മടക്കിക്കൊണ്ടുവരാന്‍ പിണറായി വിജയന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ തന്നെ ശ്രമം പുരോഗമിക്കുന്നത്. പലവതണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഗൗരിയമ്മ വഴങ്ങിയിട്ടില്ല. തന്റെ കൂടെയുള്ളവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് മാന്യമായ സ്ഥാനങ്ങള്‍ നല്കിയാല് മാത്രമേ ഇനി ഒരു മടങ്ങിവരവുള്ളൂവെന്നാണ് ഗൗരിയമ്മയുടെ നിലപാട്. തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്ന് വ്യക്തമാക്കണമെന്നും ഗൗരിയമ്മ ആവശ്യപ്പെടുന്നു. സിപിഎം വിളിക്കുമ്പോള്‍ ചെന്നുകയറാന്‍ താന്‍ വളര്‍ത്തുനായ അല്ലെന്നായിരുന്നു ഗൗരിയമ്മയുടെ പ്രഖ്യാപനം.
മാറിയ സാഹചര്യത്തില്‍ ഗൗരിയമ്മയുടെ കൂടെയുള്ള ഏതാനുംപേരെ കൂടി പാര്‍ട്ടിയിലെടുത്ത് വിപ്ലവനായികയുടെ സഹകരണം ഉറപ്പാക്കുകയെന്ന നിലപാടാണ് സിപിഎമ്മിലെ ഒരുവിഭാഗത്തിന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ പിണറായി വിജയന്, പ്രചാരണം നയിക്കാന്‍ വിഎസ് അല്ലെങ്കില്‍ ഗൗരിയമ്മ എന്നതാണ് അനൗദ്യോഗിക തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: