എരുമേലി: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടത്തില്‍ ആശങ്കയിലായ എരുമേലിയില്‍ സ്കൂളുകള്‍ക്കുനേരെ വീണ്ടും ആക്രമണം. എരുമേലി ദേവസ്വം ബോര്‍ഡ് വക പഴയ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ രണ്ടുമുറികളാണ് കഴിഞ്ഞദിവസം രാത്രി കത്തിച്ചത്. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ പഴയ കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് ഓടുമേഞ്ഞ പഴയ കെട്ടിടത്തിന്റെ മുറികള്‍ കത്തുന്നത് കണ്ടത്. സ്കൂളിന്റെ ലാബ് പ്രവര്‍ത്തിച്ചിരുന്ന പഴയ മുറിയില്‍ ഡെസ്കും ബെഞ്ചുകളും സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പിടിച്ചത്. ശബരിമല സീസണില്‍ വിശുദ്ധി സേനാംഗങ്ങള്‍ക്ക് താമസിക്കാനും മറ്റുമായി നല്കുന്ന മുറിയും കത്തി.
വിവരമറിഞ്ഞ് നാട്ടുകാരും പിടിഎ ഭാരവാഹികളും എത്തി വെള്ളം കോരിയൊഴിച്ച് തീയണച്ചു. ക്ലാസ് മുറിയുടെ കതകുകളും ജനാലകളും ബെഞ്ചും ഡെസ്കും കത്തിനശിച്ചിട്ടുണ്ട്.
കതകിന്റെ താഴ്പൊട്ടിച്ചാണ് ക്ലാസ്മുറിയില്‍ തീ ഇട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എരുമേലി സെന്റ് തോമസ് ഹൈസ്കൂള്‍ കെട്ടിടത്തിലും സാമൂഹ്യവിരുദ്ധര്‍ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പഴയ സ്കൂള്‍ കെട്ടിടം മുഴുവനും ഓടുമേഞ്ഞതും തടികൊണ്ടുള്ള മേല്‍ക്കൂരയുമാണ്. തീ പടര്‍ന്ന സമയത്ത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ നാശനഷ്ടം ഒഴിവായി. ഇവിടെ ഇത്തരത്തിലുള്ള ആറു കെട്ടിടങ്ങളാണുള്ളത്.
പഴയ ഹൈസ്കൂള്‍ കെട്ടിടത്തിന്റെ മുറികള്‍ കത്തിനശിച്ച സംഭവത്തില്‍ സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ഗീതാപിള്ള പോലീസില്‍ പരാതി നല്കി. എന്നാല്‍ രാത്രികാലങ്ങളില്‍ പോലീസ് പെട്രോളിങ് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. പോലീസിന്റെ രാത്രികാല പരിശോധന കര്‍ശനമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: