ജമ്മു: ജമ്മു-കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്. കശ്മീര്‍ അതിര്‍ത്തിയില്‍ സാംബ, ഹിരാനഗര്‍ മേഖലയിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്.
ബിഎസ്എഫ് മേധാവി സംഘര്‍ഷമേഖല സന്ദര്‍ശിക്കാനിരിക്കെയാണ് പാക് സൈന്യം വീണ്ടും വെടിവെയ്പ് ആരംഭിച്ചത്. പീരങ്കികളും യന്ത്രത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജനവാസകേന്ദ്രങ്ങള്‍ക്കു നേരേയും ഷെല്ലാക്രമണമുണ്ടായി. പാക്കിസ്ഥാന് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കത്വ ജില്ലയിലെ ഹിരാനഗറിലും മാരേനിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനശ്ചിത കാലത്തേക്ക് അടച്ചു.
ഭാരതത്തിന്റെ അതിര്‍ത്തിമേഖലയിലെ നാലായിരത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് ശക്തമായ വെടിവയ്പും ഷെല്ലാക്രമണവുമാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് നടത്തുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു ബഎസ്എഫ്. ജവാന് കൊല്ലപ്പെട്ടിരുന്നു. ഖോര പോസ്റ്റില്‍ ചുമതലയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ദേവീന്ദര്‍ കുമാറാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാകിസ്താന് നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: