ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ദുര്‍ബല നേതൃത്വത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നത് രാഹുലിന്റെ വികലനയങ്ങള്‍ മൂലമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള ബന്ധം വിച്ഛേദിച്ചതോടെ അധികാരം നഷ്ടമായി. ജമ്മു കശ്മീരിലും ഝാര്‍ഖണ്ഡിലും കോണ്‍ഗ്രസിന്റെത് ദയനീയമായ പ്രകടനമായിരുന്നു. ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് ആറ് സീറ്റ് നേടാനെ സാധിച്ചുള്ളു. ഒന്പതിടത്തമാത്രമാണ് രണ്ടാം സ്ഥാനത്തെങ്കിലും എത്താനായത്. ജെഎംഎം 19 സീറ്റ് നേടുകയും 16 സീറ്റില്‍ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തു. ഭരണത്തില്‍ പങ്കാളിയായിരുന്ന ആര്‍ജെഡിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. ആറിടത്ത് രണ്ടാം സ്ഥാനത്ത് എത്തുകമാത്രമാണ് ചെയ്തത്.
ബിജെപി വിരുദ്ധകക്ഷികളുമായി സഖ്യം രൂപീകരിച്ചിരുന്നെങ്കില്‍ ഝാര്‍ഖണ്ഡില്‍ ഭരണം പിടിക്കാമായിരുന്നുവെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. സഖ്യമുണ്ടായിരുന്നെങ്കില്‍ ഇത്രയും മോശമായ അവസ്ഥയില്‍ കോണ്‍ഗ്രസ് എത്തുമായിരുന്നില്ലെന്നാണ് ചിലനേതാക്കളുടെ അഭിപ്രായം.
ജെഎംഎമ്മുമായുള്ള സഖ്യതകര്‍ച്ച കോണ്‍ഗ്രസിനെ ദയനീയ തോല്‍വിയിലേക്ക് നയിച്ചു. ഇപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് പ്രിയങ്കയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്നാണ്. കോണ്‍ഗ്രസിന് നേതൃത്വമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.പ്രവര്‍ത്തകരെല്ലാം ആകെ നിരാശയിലാണ്.
ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നും കേള്‍ക്കുന്നത് കോണ്‍ഗ്രസ് നേതാക്കളെല്ലാം കൂട്ടത്തോടെ ബിജെപിയില്‍ ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ്. മൂന്നുവട്ടമായി ബിജെപി മധ്യപ്രദേശില്‍ ഭരിക്കുന്നു. ഈ സാഹചര്യത്തല്‍ ഇനിയും കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുന്നത് ഗുണകരമായിരിക്കില്ലായെന്നാണ് ഇവരുടെ കണക്ക്കൂട്ടല്‍. എന്തായാലും കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നേതാക്കള്‍ രാഹുലിനെതിരെ രംഗത്ത് എത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: