കൊല്‍ക്കത്ത: ശതകോടികളുടെ ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ശങ്കുദേബ് പോണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ സ്വമേധയാ ഹാജരാകാന്‍ പോണ്ടയോട് ആവശ്യപ്പെട്ടിരുന്നതായും പോണ്ടെ തിങ്കളാഴ്ച രാവിലെ 11ന് ഹാജരായതായും എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. പോണ്ടെ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്.
പണം വായ്പ നല്‍കുന്നത് തടയല്‍ ചട്ടപ്രകാരം പോണ്ടെയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. ഇപ്പോള്‍ തൃണമൂലിന്റെ ജനറല്‍ സെക്രട്ടറിയായ പോണ്ടെ നേരത്തെ യുവജനവിഭാഗത്തിന്റെ പ്രസിഡന്റായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പോണ്ടെക്ക് സമന്‍സ് അയയ്ക്കുകയായിരുന്നു.
അന്വേഷണ ഏജന്‍സിയുമായി അങ്ങേയറ്റം സുതാര്യതയോടെ സഹകരിക്കുമെന്ന് പോണ്ടെ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുന്ന ശാരദാഗ്രൂപ്പുമായി പണമിടപാട് നടത്തിയ നാലു സ്ഥാപനങ്ങളില്‍ പോണ്ടെയുടെ പേരുണ്ടായിരുന്നതിനാലാണ് മൊഴിയെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.
ശാരദാ ചെയര്മാന് സുദിപ്ത സെന്നിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ഘട്ടത്തില്‍ പോണ്ടെക്ക് 14-15 ലക്ഷം കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. ശാരദയുമായി ഇയാള്‍ക്കുള്ള വ്യാപാരബന്ധം എന്താണെന്നാണ് അന്വേഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കാന്‍ പോണ്ടെയോട് നിര്‍ദേശിച്ചിട്ടുണ്ട്. തൃണമൂല്‍ എംപി ശ്രീന്‍ജോയ് ബോസിന്റെ ചില കമ്പനികളില്‍ നിന്ന് പോണ്ടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ബോസിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ശാരദാ ചിട്ടി തട്ടിപ്പ് കേസ് നിരവധി കേന്ദ്ര ഏജന്‍സികള്‍ ചേര്‍ന്നാണ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: