തിരുവനന്തപുരം: സിപിഐ വീണ്ടും പ്രതിസന്ധിയില്‍. പെയ്മെന്റ് സീറ്റ് വിവാദത്തെതുടര്‍ന്നു പാര്‍ട്ടി തരംതാഴ്ത്തിയ സിപിഐ മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. രാമചന്ദ്രന് നായര്‍ പാര്‍ട്ടി വിട്ടു. പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും അദ്ദേഹം ഒഴിഞ്ഞു.
പെയ്മെന്റ് സീറ്റ് പ്രശ്നം അന്വേഷിക്കാനുള്ള ലോകായുക്ത തീരുമാനം സ്വാഗതം ചെയ്ത രാമചന്ദ്രന് നായര്‍ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ ചര്‍ച്ച ചെയ്ത മിനുറ്റ്സ് ലോകായുക്തയ്ക്കു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കിയതിന്റെ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണ്. സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ മുഴുവന്‍ പ്രതിയാക്കപ്പെടണം. ഈ ആവശ്യമുന്നയിച്ചു ലോകായുക്തയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ വിസ്തരിക്കണം. സെക്രട്ടേറിയറ്റിന്റെ മിനുറ്റ്സ് പരിശോധിക്കണം. മുല്ലക്കര രത്നാകരന് ഉള്‍പ്പെടെ പറഞ്ഞത് മിനുറ്റ്സില്‍ ഉള്‍പ്പെടുത്തണം. താന്‍ നിയമപോരാട്ടത്തിലേക്കു പോവുകയാണ്-രാമചന്ദ്രന് നായര്‍ പറഞ്ഞു.
ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നുവെന്നു പറയുന്ന പാര്‍ട്ടി കമ്മീഷന് റിപ്പോര്‍ട്ട് എന്തിനാണ് ഒളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാര്‍ച്ച് 10നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ബെന്നറ്റിനെ സ്ഥാനാര്‍ഥിയാക്കി നിശ്ചയിച്ചു. 11നു ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടിവില്‍ ചര്‍ച്ചയ്ക്കു വച്ചു. എക്സിക്യൂട്ടിവില്‍ മുല്ലക്കര രത്നാകരന് ഉള്‍പ്പെടെ 18 പേര് എതിര്‍ത്ത് വിയോജനക്കുറിപ്പ് നല്കി. പന്ന്യനും കെ.ഇ. ഇസ്മയിലും ശക്തമായി വാദിച്ച് സ്ഥാനാര്‍ഥിത്വം അംഗീകരിപ്പിച്ചു. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലും ദേശീയ എക്സിക്യൂട്ടീവും ഇത് അംഗീകരിച്ചു. അതിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് ബെന്നറ്റിന്റെ പേര് പത്രങ്ങള്‍ക്കു നല്‍കിത്. പന്ന്യന്‍ രവീന്ദ്രന് ഒപ്പിട്ടു ചിഹ്നം നല്‍കുകയായിരുന്നു.
തെരഞ്ഞെടുപ്പു കഴിഞ്ഞു രൂക്ഷമായ വിമര്‍ശനം എക്സിക്യൂട്ടീവിലും സംസ്ഥാന കൗണ്‍സിലിലും ഉണ്ടായി. പന്ന്യനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയായിരുന്നു വിമര്‍ശനം. ആ രൂക്ഷ വിമര്‍ശനത്തില്‍ നിന്നു രക്ഷപ്പെടാനാണു മൂന്നുപേരുള്ള കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന് അത് അന്വേഷിച്ച് വിദഗ്ധ റിപ്പോര്‍ട്ടും നല്കി. അതില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനു സംസ്ഥാന സെക്രട്ടേറിയറ്റ് വഴിവിട്ടു പ്രവര്ത്തിച്ചെന്നാണ്കണ്ടെത്തിയത്.
സംസ്ഥാന സെക്രട്ടറിയെയും സെക്രട്ടേറിയേറ്റിനെയും രക്ഷിക്കാന്‍ സി. ദിവാകരനും, വെഞ്ഞാറമൂട് ശശിയും ഞാനുമാണ് പ്രതിയെന്നും അവര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ ചെയ്തു. ഇതിനു പുറമേ കമ്മിഷന് പന്ന്യന്‍ രവീന്ദ്രനെയും സംസ്ഥാന സെക്രട്ടേറിയറ്റിനെയും സെന്‍സര്‍ ചെയ്തിരുന്നു. സെന്‍സര്‍ എന്നതു വലിയ കുറ്റമാണ്. പെയ്മെന്റ് സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ വിളിച്ചചേര്‍ത്ത് റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ അറിയിക്കുമ്പോള്‍ മൂന്നുപേര്‍ക്കെതിരെ നടപടിയെക്കുറിച്ചു മാത്രമാണ് പന്ന്യന്‍ പറഞ്ഞത്. സെന്‍സര്‍ ചെയ്ത വിവരം മറച്ചുവച്ചു. സെന്‍സര്‍ ചെയ്യപ്പെട്ട പാര്‍ട്ടി സെക്രട്ടറിയും സെക്രട്ടേറിയറ്റുമാണ് ഇപ്പോള്‍ സിപിഐയെ നയിക്കുന്നത്. കമ്മീഷന് റിപ്പോര്‍ട്ട് ഹാജരാക്കാതെ അത് നശിപ്പിച്ചുവെന്നാണു നേതാക്കള്‍ പറയുന്നത്. ഇതു ശരിയല്ല. 88 പേരുടെ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളത്. മൊഴിയും റിപ്പോര്‍ട്ടും നശിപ്പിച്ചത് ലോകായുക്ത അന്വേഷിക്കണമെന്നും രാമചന്ദ്രന് നായര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: