തേഞ്ഞിപ്പലം(മലപ്പുറം): ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്കരണങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി. ശ്രീനിവാസന്. ഭാരതീയ വിചാരകേന്ദ്രം 32-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസം – പ്രശ്നങ്ങള്‍ പ്രതിവിധികള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ചിന്താഗതികളെ എതിര്‍ക്കുകയെന്ന സ്ഥിതിയാണ് ഇന്നുള്ളത്, ഈ നിലപാട് മാറണം. തലമുറകളെ വാര്‍ത്തെടുക്കാനുള്ള പ്രക്രിയയാണ് വിദ്യാഭ്യാസം. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട് ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നല്ല തീരുമാനങ്ങളെപ്പോലും എതിര്‍ക്കുകയാണ്. സര്‍വ്വകലാശാലകളില്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കണം. ലോകനിലവാരത്തിലുള്ള സര്‍വ്വകലാശാലകളില്‍ ഗവേഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഉന്നതവിദ്യാഭ്യാസമേഖലയില്‍ വിപ്ലവകരമായമാറ്റം ഉണ്ടാകേണ്ടതുണ്ട്. സ്വാശ്രയകോളേജുകള്‍ കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കി. കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കേരളത്തിലോ ഭാരതത്തിലോ മാത്രമല്ലെന്നും ലോകം മുഴുവന്‍ ഉള്ളതാണെന്നും സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. അശോക് അഭിപ്രായപ്പെട്ടു. പഠനത്തിനെക്കാള് കൂടുതല്‍ പണം ഗവേഷണത്തിനായി ചെലവഴിക്കുകയാണ് ലോകനിലവാരത്തിലുള്ള സര്‍വ്വകലാശാലകള്‍ ചെയ്യുന്നത്. എന്നാല്‍ ഇവിടെയങ്ങനെയല്ല. സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. വൈസ്ചാന്‍സലര്‍മാര്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ള അക്കാദമിക സമൂഹവും കഴിവുറ്റവരാകണം. അക്കാദമിക സമൂഹത്തിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുന്ന നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമുള്ള ഭരണകര്‍ത്താക്കളും ഉണ്ടെങ്കില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണ പ്രബന്ധങ്ങളില്‍ 98% വും പ്രസിദ്ധീകരിക്കുന്നില്ലെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ച കേന്ദ്ര സര്‍വ്വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പറഞ്ഞു. പ്രസിദ്ധീകരിച്ചില്ലെങ്കില്‍ ഗവേഷണ ബിരുദം പിന്‍വലിക്കുന്ന സമ്പ്രദായമാണ് ചില വിദേശ സര്‍വ്വകലാശാലകളില്‍ ഉള്ളത്. ലോക ഗവേഷണ രംഗത്തുണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാകുന്നില്ല. അന്തര്‍ദേശീയ നിലവാരം കാത്തുസൂക്ഷിക്കുന്ന അഞ്ചു ശതമാനം സര്‍വ്വകലാശാലകള്‍ മാത്രമാണ് രാജ്യത്തുള്ളത്. ഗവേഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകുന്നില്ല. ഗവേഷണം അധ്യാപന ജോലിയുമായി ബന്ധപ്പെടുത്തിയതോടെ എളുപ്പത്തില്‍ ഗവേഷണബിരുദം കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരേ വിഷയത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ ഒരേ സമയത്ത് ഗവേഷണം നടക്കുന്നു. വ്യത്യസ്തമായ നിഗമനങ്ങളില്‍ എത്താനും കഴിയുന്നില്ല. വന്‍ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. കെ. ജയപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം ഡോ.കെ. ശിവപ്രസാദ് സ്വാഗതവും ശ്രീശൈലം ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു. ഉച്ചയ്ക്കുശേഷം നടന്ന സെമിനാറില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാനവൈസ് പ്രസിഡന്റ് ഡോ.സി.ഐ. ഐസക് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, ഡോ. ടി.വി. മുരളിവല്ലഭന്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി എം. ബാലകൃഷ്ണന് സ്വാഗതവും എം. ശ്രീഹരി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന സംഘടനാചര്‍ച്ചയില്‍ സംസ്ഥാനസംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് സംസാരിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു റിപ്പോര്‍ട്ടും ഖജാന്‍ജി കെ.വി. കൃഷ്ണകൈമള്‍ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ഇന്ന് നടക്കുന്ന സെമിനാറില്‍ ഡോ.വി.ആര്. പ്രബോധചന്ദ്രന്‍നായര്‍, ഡോ.ആര്.സി. കരിപ്പത്ത്, ഡോ.എന്‍. അജിത്ത്കുമാര്‍, ഡോ. സി.കെ. ജയന്തി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന സമാപനസഭയില്‍ സ്വാഗതസംഘം ചെയര്മാന് ഡോ. എം.ജി.എസ്. നാരായണന് അദ്ധ്യക്ഷത വഹിക്കും. ആര്. സഞ്ജയന് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: