തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ വി.കെ. ഇബ്രാഹിം കുഞ്ഞ് കൈയാളുന്ന പൊതുമരാമത്ത് ഓഫീസ് കേന്ദ്രീകരിച്ച് കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്ന എംഎല്‍എ കെ.ബി.ഗണേഷ്കുമാറിന്റെ ആരോപണങ്ങളില്‍ വ്യക്തതയില്ലെന്ന് മുഖ്യമന്ത്രി.
ഗണേഷിന്റെ ആരോപണങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.എസ്.സുനില്‍കുമാര്‍ സമര്‍പ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
നിയമസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് ഗണേശ് സഭയില്‍ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വിഷയത്തില്‍ ഗണേഷ് തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന പ്രസ്താവന തെറ്റാണെന്നും അത്തരത്തില്‍ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എ. നാസിമുദീന്, സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി എം. അബ്ദുള്‍ റാഫി, അസിസ്റ്റന്റ് പിഎ ഐ.എം. അബ്ദുള്‍ റഹ്മാന് എന്നിവരുടെ നേതൃത്വത്തില്‍ കൊടിയ അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു ഗണേഷിന്റെ ആരോപണം.
ഇതേക്കുറിച്ചു നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സത്യമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ സിബിഐയെയോ വിജിലന്‍സിനെയോ കൊണ്ടു തുടരന്വേഷണം നടത്തണമെന്നും ഗണേഷ് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: