നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്ട്ര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നത് ഏറെ അനുഗ്രഹമാണ്. ഒരു ലിറ്റര്‍ പെട്രോളിന് ഒന്‍പത് രൂപയോളം ഇതുമൂലം കുറവു വന്നു.
തത്തുല്യമായി ഡീസല്‍ വിലയിലും കുറവുണ്ടായി. അതിന്റെ ആനുകൂല്യം കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ലഭിക്കരുതെന്ന വാശിയിലാണ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് മുന്നണി. വില്പനനികുതി രണ്ടുതവണ വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് കേന്ദ്രം നല്കിയ ആനുകൂല്യം കേരളസര്‍ക്കാര്‍ തട്ടിപ്പറിച്ചത്.
ഏറ്റവും ഒടുവില്‍ കൂട്ടിയ വില്പനനികുതി മൂലം പെട്രോള്‍ ലിറ്ററിന് 67 പൈസയും ഡീസലിന് 47 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. അതോടെ സംസ്ഥാനത്ത് പെട്രോളിന്റെ വില്പന നികുതി 28.72 ശതമാനവും ഡീസലിന്റെ നികുതി 22.07 ശതമാനവുമായി സംസ്ഥാനത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്.
വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് സഹായകമായ സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ പിച്ചച്ചട്ടിയില്‍ നിന്നും കൈയ്യിട്ട് വാരുന്ന സമീപനമാണ് കേരളം സ്വീകരിച്ചിരിക്കുന്നത്. പിടിപ്പുകേടും ദുര്‍വ്യയവും കെടുകാര്യസ്ഥതയുംമൂലം കേരളം ഇന്ന് കുത്തുപാളയെടുത്തിരിക്കുകയാണ്.
ധനകാര്യമന്ത്രിക്ക് നാണക്കേടുകൊണ്ടു പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ബാര്‍ കോഴ ആരോപണം മാത്രമല്ല പുതിയ പുതിയ അഴിമതി കഥകളും ധനമന്ത്രിക്കെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഭരണം നന്നാക്കാനല്ല കെ.എം. മാണിയെ രക്ഷിക്കാനാണ് ആദര്‍ശധീരന്മാരെന്ന് അവകാശപ്പെടുന്ന ഭരണക്കാര്‍പോലും പാടുപെടുന്നത്. കടംവാങ്ങി കടംവാങ്ങി മുടിഞ്ഞു. നേരത്തെ വാങ്ങിയ കടത്തിന് പലിശ കൊടുക്കാന്‍ പുതിയ കടം കണ്ടെത്താന്‍ നെട്ടോട്ടമോടേണ്ടിവരുന്നു.
സാമ്പത്തികവര്‍ഷം തീരാന്‍ മൂന്നു നാലുമാസം മാത്രം ബാക്കിയിരിക്കെ പണമില്ലാതെ നട്ടം തിരിയുന്ന സര്‍ക്കാരിന് നക്കാപ്പിച്ചയാണെങ്കില്പ്പോലും എണ്ണവിലയിലെ തീരുവയെ ആശ്രയിക്കുന്നത് കഷ്ടമാണ്. ജനങ്ങളെ ആകെ അത് പ്രതികൂലമായി ബാധിക്കുകയാണ്. എണ്ണവിലയിടിവില്‍ ആശ്വാസം ലഭിക്കേണ്ട മലയാളികള്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ഇത് കണ്ണുംപൂട്ടി അംഗീകരിക്കുന്ന സമീപനം കേരളീയ സമൂഹവും സ്വീകരിച്ചുവോ എന്നു തോന്നിപ്പോവുകയാണ്. കേരള സര്‍ക്കാരിന്റെ തീരുവ വര്‍ദ്ധനവിനെതിരെ ചെറുവിരലനക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളൊന്നും മുന്നോട്ടുവന്നില്ലെന്നത് ലജ്ജാകരമാണ്.
അഴിമതിയുടെ പേരിലും അതിനെതിരെ സമരം നടത്തുന്നതിന്റെയും പേരില്‍ വാദവിവാദങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഇത് തന്നെ പറ്റിയ സമയം എന്ന മട്ടിലാണ് ചുളുവില്‍ വില്പന നികുതി വര്‍ദ്ധിപ്പിച്ചത്. എണ്ണ വിലനിയന്ത്രണം എടുത്തുകളഞ്ഞത് എണ്ണക്കമ്പനികള്‍ക്ക് തോന്നിയപോലെ വില വര്‍ദ്ധിപ്പിക്കാന്‍ വഴിവയ്ക്കുമെന്ന് സംഘടിത പ്രചാരണം ഒരു ഭാഗത്ത് നടക്കുകയാണ്. കേന്ദ്രത്തില്‍ ദുര്‍ബലമായ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ വാദത്തിന് കഴമ്പുണ്ട്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അങ്ങനെയല്ല. വിലകുറയ്ക്കാന്‍ നടപടി സ്വീകരിച്ച സര്‍ക്കാരിന് വില കൂടമ്പോള്‍ ഇടപെടാനും കഴിയും.
ജനങ്ങളോടാണ് മോദി സര്‍ക്കാരിന് പ്രതിബദ്ധത. അല്ലാതെ എണ്ണക്കമ്പനികളോടല്ല. വിലകൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് ആരുടെയും അനുവാദം ഇനി ആവശ്യമില്ലെന്ന ധാരണയും തെറ്റാണ്. ഡീസല്‍ വില കുറയാന്‍ വഴിവച്ചത് എണ്ണക്കമ്പനികളുടെ ഔദാര്യമല്ലെന്ന് ഓര്‍ക്കണം. നിയന്ത്രണം നീക്കിയ ദിവസം തന്നെ ഡീസലിന് മൂന്നുരൂപ 60 പൈസ ലിറ്ററിന് കുറഞ്ഞു. ഇതിന്റെ ആനുകൂല്യം എന്തുകൊണ്ട് സാധനവിലക്കുറവായി ലഭിക്കുന്നില്ല എന്ന് തിരിച്ചറിയണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മ തന്നെയാണതിന് കാരണമെന്നതില്‍ സംശയമില്ല. കര്ഷകന് ഉല്പന്നങ്ങള്ക്ക് വില ലഭിക്കുന്നില്ലെന്ന പരാതി ഒരു ഭാഗത്ത്. വിപണിയിലാണെങ്കില്‍ തീവിലയും. ഈ അന്തരം കൃത്രിമമാണ്. ആവശ്യമുള്ളിടത്തെല്ലാം ഇടപെട്ട് കര്‍ഷകനും ഉപഭോക്താവിനും സഹായകമായ സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല.
ബോധപൂര്‍വ്വം അതിന് ശ്രമിക്കുന്നില്ല. അഴിമതിയില്‍ മുങ്ങിക്കുളിച്ച,ഒരു ചുക്കും ചുണ്ണാമ്പും നേരാംവണ്ണം ചെയ്യാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളതെന്ന് പരക്കെ വിലയിരുത്തിക്കഴിഞ്ഞു.
ഇടനിലക്കാരായി നിന്ന് സര്‍ക്കാര്‍ തന്നെ ജനങ്ങളെ കൊള്ളയടിക്കുന്ന ശൈലി അവസാനിപ്പിച്ചേ പറ്റൂ. കേന്ദ്രം ബോധപൂര്‍വ്വം ജനങ്ങളെ സഹായിക്കാനും നാടിന്റെ വികസനത്തിന് അനിവാര്യവുമായ നടപടികള്‍ സ്വീകരിക്കുന്നു.
അതെങ്ങനെ അനുഭവപ്പെടാതിരിക്കാമെന്ന ചിന്തയാണ് ഇവിടത്തെ ഭരണക്കാര്‍ക്ക്. ഭരണവൈകല്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ട പ്രതിപക്ഷത്തിനും വൈകല്യം ബാധിച്ചിരിക്കുന്നു. തമ്മിലടിക്കാനാണവര്ക്ക് സമയം. ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്ന് എല്ലാവരും ചിന്തിക്കണം. പരിഹാരത്തിന് ജനങ്ങളുടെ ശക്തമായ ഇടപെടല്‍ കൂടിയേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: