പഞ്ച്കുള (ഹരിയാന): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടില്‍ കള്ളന്‍കയറി. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കുര്‍ത്തയും പൈജാമയും ബ്ലാങ്കറ്റും മോഷണം പോയി. പക്ഷേ മോദി പ്രധാനമന്ത്രിയാകും മുമ്പാണ്. ഒരു പക്ഷേ കള്ളന് മറന്നെങ്കിലും മോദി മറന്നിട്ടില്ല. അന്ന് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരും.
ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കഥയാണ്. അന്ന് മോദി ബിജെപി പ്രവര്‍ത്തനത്തിന് ഹരിയാനയില്‍ നിയുക്തനായ കാലം. 1992 മുതല്‍ 1999 വരെ അദ്ദേഹം ഹരിയാനയിലായിരുന്നു. അവിടെ താമസ സൗകര്യത്തിന് ഒരു വീടു തേടി. ഒടുവില്‍ കിട്ടി, ബിജെപിയുടെ അന്തരിച്ച സംസ്ഥാന നേതാവ് മഹാവീറിന്റേതായിരുന്നു വീട്. അങ്ങനെയിരിക്കെ, ഒരു ദിവസം മോദിയുടെ വീട്ടില്‍ കള്ളന് കയറി, 1994-ല്‍. കള്ളന് കൊണ്ടുപോയത് ടിവിയും മൊബൈല്‍ ഫോണും ചില വസ്ത്രങ്ങളും.
ഇന്നലെ, മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മേളാ ഗ്രൗണ്ടിന് 500 മീറ്റര്‍ സമീപമായിരുന്നു ആ വാടകവീട്. പഞ്ചുകുളയിലെ ഏഴാം നമ്പര്‍ സെക്ടറിലെ 481 പി. ഇന്നലെ തിരിക്കിട്ട പരിപാടികള്‍ക്കിടയില്‍ പഴയ വാടകവീട്ടില്‍ പോകാന്‍ മോദിക്കു സമയം കിട്ടിയില്ല. പക്ഷേ വീട്ടുടമ മഹാവീറിന്റെ സഹോദരന് രാജ് കിഷോര്‍ ആ സംഭവം വിവരിക്കുന്നു.
വീടു വാടകക്കു കൊടുക്കുന്ന കാര്യം ഞങ്ങള്‍ ആലോചിച്ചിരുന്നില്ല. അവിടെ ആരും താമസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലവട്ടം അവിടെ മോഷണങ്ങള്‍ ഉണ്ടായി. നാലോ അഞ്ചോ പ്രാവശ്യം കള്ളന് കയറി. അങ്ങനെ അതൊരു ശല്യമായി. വാട്ടര്‍ ടാപ്പുകള്‍ പോലും മോഷ്ടിക്കപ്പെട്ടു. ഒടുവില്‍ വീട് വാടകക്കു കൊടുക്കാന്‍ തീരുമാനിച്ചിരിക്കെയാണ് നല്ലെരാളെ കിട്ടിയത്. അങ്ങനെ മോദിക്ക് താമസിക്കാന്‍ കൊടുക്കുകയായിരുന്നു. അദ്ദേഹമായിരുന്നു ആദ്യത്തെയും അവസാനത്തെയും വാടകക്കാരന്.
മോദിയുടെ വസ്തുക്കള്‍ മോഷണം പോയപ്പോള്‍ ഞങ്ങള്‍ പോലീസില്‍ പരാതിപ്പെട്ടതോര്‍ക്കുന്നു. ടിവിയും വസ്ത്രങ്ങളും പോയത് രേഖപ്പെടുത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ പോയത് ഞങ്ങള്‍ അറിഞ്ഞില്ല. മൊബൈല്‍ മോദിക്ക് ഏറ്റവും പ്രിയപ്പെട്ടതുമായിരുന്നു, മറ്റു വസ്തുക്കളെക്കുറിച്ച് അദ്ദേഹം കാര്യമാക്കിയില്ല. മോഷ്ടിക്കപ്പെട്ടതൊന്നും പിന്നെ കിട്ടിയതേ ഇല്ല- കിഷോര്‍ വിവരിക്കുന്നു.
വാടകക്കാരനായിരുന്ന മോദിയുടെ പാചക വൈദഗ്ദ്ധ്യത്തെക്കുറിച്ച് കിഷോറിനും കുടുംബത്തിനും പറയാനുണ്ട്. അദ്ദേഹം ഗുജറാത്തി ഭക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്നു. അവയെല്ലാം ഞങ്ങളെയും പഠിപ്പിച്ചുവെന്ന് കിഷോര്‍ പറയുന്നു.
മോദി അന്നേ ഐടി വിദഗ്ദ്ധനായിരുന്നു. കമ്പ്യൂട്ടറില്‍ നിപുണനായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നു. കൃത്യതയുള്ള ഓര്‍മ്മശക്തി പ്രത്യേകം ശ്രദ്ധേയമായിരുന്നു. മിതമായ ഭക്ഷണം, വൈകിട്ട് പലപ്പോഴും കാരറ്റ് ജ്യൂസ് മാത്രം. തടാകതീരത്തുള്ള നടത്തും അദ്ദേഹത്തിന്റെ പതിവായിരുന്നു, അക്കാലങ്ങള്‍ അനുസ്മരിച്ച് ചണ്ഡീഗഢില്‍നിന്നുള്ള മുന്‍ എംപി സത്യപാല്‍ ജെയിന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: