ആലപ്പുഴ: പി. കൃഷ്ണപിള്ളയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘വസന്തത്തിന്റെ കനല് വഴികള്‍’ എന്ന സിനിമ പാര്‍ട്ടി ചാനലായ കൈരളിക്കും വേണ്ട. കൈരളിയുള്പ്പെടെ ഒരു ചാനല്‍ പോലും സിനിമ സാറ്റലൈറ്റ് റേറ്റ് നല്കി വാങ്ങാന്‍ തയാറായിട്ടില്ലെന്ന് സംവിധായകന് അനില്‍ വി.നാഗേന്ദ്രന് പറഞ്ഞു.
കൈരളി ചാനലിനെ സമീപിച്ചെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ഈ വിഷയം പരാമര്‍ശിച്ചെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചില്ല. അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ ധീരവിപ്ലവകാരിയുടെ ജീവിതം പറയുന്ന സിനിമയെ കൈരളി അവഗണിച്ചതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെഗുവേരയെ വാഴ്ത്തുന്നവര്‍ പി. കൃഷ്ണപിള്ളയെ കുറിച്ച് അടുത്ത തലമുറയ്ക്ക് പകര്‍ന്ന് നല്കാന് തയാറാകുന്നില്ല. ഒരു തലമുറയ്ക്ക് ശേഷം കൃഷ്ണപിള്ളയടക്കമുള്ളവരെ കുറിച്ച് അറിയാവുന്നവര്‍ കുറഞ്ഞുവരികയാണ്. പി. കൃഷ്ണപിള്ളയുടെ സ്മാരകം പോലും തകര്‍ക്കപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സിനിമ റിലീസ് ചെയ്തെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ കോണ്‍ഗ്രസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നവംബര്‍ 14ന് അറുപതിലേറെ തീയെറ്ററുകളില് സിനിമ റിലീസ് ചെയ്യും. കൈരളി ഉള്‍പ്പെടെയുള്ള ചാനലുകള്‍ അവഗണിച്ചെങ്കിലും കൂടുതല്‍ തീയേറ്ററുകളില്‍ സിനിമ കാണിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അനില്‍ പറഞ്ഞു. പുന്നപ്ര -വയലാര്‍ വാരാചരണവും, പാര്‍ട്ടിസമ്മേളനങ്ങളും നടക്കുന്ന സാഹചര്യത്തില്‍ കൃഷ്ണപിള്ള സ്മാരകം കത്തിച്ചതിന് പിന്നാലെ കൃഷ്ണപിള്ളയുടെ സിനിമ പോലും പാര്‍ട്ടി ചാനല്‍ തള്ളിക്കളഞ്ഞതും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: