ന്യൂദല്‍ഹി: വിവാദമായ എയര്‍സെല്‍-മാക്സിസ് കരാര്‍ സംബന്ധിച്ച സിബിഐ അന്വേഷണം മുന്‍കേന്ദ്രധനമന്ത്രി പി.ചിദംബരത്തിലേക്ക്. കരാര്‍ പ്രാബല്യത്തില്‍ വരാന്‍ ധനമന്ത്രിയെന്ന നിലയില്‍ പി. ചിദംബരം അനുമതി നല്‍കിയയെന്നും നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി കരാറിന് ലഭിച്ചതിനു പിന്നില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടായിരുന്നതായും സിബിഐ കണ്ടെത്തി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്തു തന്നെ ചിദംബരത്തിനുള്ള പങ്ക് സിബിഐ കണ്ടെത്തിയതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 5ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ചിദംബരത്തിനെതിരായ അന്വേഷണത്തിന് അനുമതി നല്കിയ വിവരവും പുറത്തുവന്നു.
കരാറിനു പിന്നിലുള്ള പി.ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കുകയാണെന്ന് സിബിഐ കഴിഞ്ഞദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്, സണ്‍ ടിവി ഉടമ കലാനിധിമാരന്, മലേഷ്യന്‍ ബിസിനസ് രാജാവ് ടി. അനന്തകൃഷ്ണന് എന്നിവരെ പ്രതികളാക്കി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ചിദംബരത്തിന്റെ പങ്കിനെപ്പറ്റിയുള്ള അന്വേഷണം തുടരുന്ന കാര്യം വ്യക്തമാക്കുന്നത്.
കേന്ദ്രടെലികോം മന്ത്രിയായിരുന്ന ദയാനിധിമാരന് തന്റെ ഓഫീസിനെ ദുരുപയോഗം ചെയ്ത് എയര്‍സെല്ലിനെ മാക്സിസ് ഗ്രൂപ്പിന് വിറ്റെന്നാണ് പരാതി. 2006ല്‍ നടന്ന വില്‍പ്പനയില്‍ 2011ലാണ് സിബിഐ പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. എയര്‍സെല്‍ കമ്പനിയെ ടി.അനന്തകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മലേഷ്യന്‍ കമ്പനിക്ക് നിസാര വിലയ്ക്ക് വാങ്ങുന്നതിനായി ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയിരുന്നു.
ഇതോടെ സമ്മര്‍ദ്ദത്തിലായ എയര്‍സെല്‍ മേധാവി മാക്സിസിന് സ്ഥാപനം വില്‍ക്കുകയായിരുന്നു. മലേഷ്യന്‍ കമ്പനി ഇതിനു പ്രത്യുപകാരമായി സണ്‍ ടിവി ഗ്രൂപ്പില്‍ 650 കോടി രൂപയുടെ നിക്ഷേപം നടത്തിയതും സിബിഐ കണ്ടെത്തി. ദയാനിധിമാരന് സമ്മര്‍ദ്ദം ചെലുത്തിയാണ് കമ്പനി വില്‍ക്കേണ്ടിവന്നതെന്ന് പറഞ്ഞ് എയര്‍സെല്‍ മുന്‍മേധാവി സി. ശിവശങ്കരന് രംഗത്തെത്തിയതോടെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
മുന്‍ ടെലികോം മന്ത്രി ദയാനിധിമാരന്, സണ്‍ ഗ്രൂപ്പ് ഉടമ കലാനിധിമാരന്, മലേഷ്യന്‍ ബിസിനസുകാരന് ടി. അനന്തകൃഷ്ണന്, റാല്‍ഫ് മാര്‍ഷല്‍, ആസ്ട്രോ ഓള് ഏഷ്യാ നെറ്റ്വര്‍ക്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്, ആസ്ട്രോ ഓള് ഏഷ്യാ നെറ്റ്വര്‍ക്ക്, മാക്സിസ്, സണ്‍ ഡയറക്ട് ടിവി എന്നിവരെല്ലാം പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനല്‍ ഗൂഢാലോചനപ്രകാരവുമാണ് കേസ്. പ്രതികള്‍ക്കെതിരായി ആവശ്യത്തിലധികം തെളിവുകളുണ്ടായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതിന്റെ പേരില്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെയും സിബിഐ പ്രോസിക്യൂട്ടറേയും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്തി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: