ന്യൂദല്‍ഹി: സംസ്ഥാനത്തെ പോലീസ് സേനയുടെ നവീകരണത്തിനും പ്രകൃതിദുരന്ത നിവാരണ സജ്ജീകരണങ്ങള്‍ക്കും സഹായം അഭ്യര്‍ത്ഥിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും റവന്യുമന്ത്രി അടൂര്‍ പ്രകാശും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനെ സന്ദര്‍ശിച്ചു. കേന്ദ്രമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
കേരളത്തിലെ പോലീസ് സേനയുടെ നവീകരണത്തിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഈ വര്‍ഷം 60 കോടിയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ബജറ്റില്‍ ഇതിനായി മൊത്തം 1500 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. സംസ്ഥാനത്ത് പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും പുതിയവാഹനങ്ങള്‍ വാങ്ങാനും ക്വാര്‍ട്ടേഴ്സുകള്‍ പണിയാനും കൂടുതല്‍ തുക ആവശ്യമാണ്, മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനായി ആരംഭിച്ച “നിര്‍ഭയ കേരളം സുരക്ഷിത കേരളം” പദ്ധതിക്കായി 192.05 കോടി രൂപയുടെ സഹായം കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ബജറ്റില്‍ 6.5 കോടി രൂപയാണ് ഈ പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. കേന്ദ്രത്തിലെ നിര്‍ഭയ ഫണ്ട്”ഉപയോഗിച്ച് ഈ പദ്ധതിക്ക് സഹായം നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന. കൊച്ചിയിലെ 74 വാര്‍ഡുകളില്‍ പൈലറ്റ് പൊജക്ട് ആയി ആരംഭിച്ച പദ്ധതി ആദ്യഘട്ടത്തില്‍ ഏഴ് ജില്ലകളില്‍ നടപ്പാക്കാനാണുദ്ദേശിക്കുന്നത്, മന്ത്രി പറഞ്ഞു.
ഏഴിമല നാവിക അക്കാദമിയുടെ സമീപത്ത് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലത്ത് കേരളത്തിന് നേരത്തെ വാഗ്ദാനം ചെയ്ത ദേശീയതല തീരദേശ അക്കാദമി സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂരില്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ദേശീയതലത്തിലേക്കുയര്ത്താന് കൂടുതല്‍ ഫണ്ട് അനുവദിക്കുക, ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസസിന് കേന്ദ്രസഹായം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കേരളത്തിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം ദല്‍ഹിയിലെ നാല് കേരള സ്കൂളുകളില്‍ ആരംഭിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സംതൃപ്തി അറിയിച്ചതായും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കടലാക്രമണം, ഇടിമിന്നല്‍, പാമ്പുകടി എന്നിവയെ കൂടി പ്രകൃതി ദുരന്തത്തില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയെ കണ്ട് അഭ്യര്‍ത്ഥിച്ചതായി റവന്യൂമന്ത്രി അടൂര്‍പ്രകാശ് അറിയിച്ചു. പൊതുജന ദുരന്ത ഇന്‍ഷുറന്‍സ് പദ്ധതിക്കായി 200 കോടി രൂപയുടെ ധനസഹായം അഭ്യര്‍ത്ഥിച്ചു.
ദുരന്തനിവാരണം സ്കൂള്‍ കോളേജ് തലത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് 100 കോടി രൂപയുടെ സഹായം, ദുരന്തനിവാരണ വകുപ്പിന്റെ ശാക്തീകരണത്തിന് 25 കോടി രൂപയുടെ സഹായം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി. ഹരിഹരന്, ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളായ ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, ഡോ. കേശവ് മോഹന്‍ എന്നിവരും മന്ത്രിമാരോടൊപ്പം കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: