ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ വൈകുന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലേക്ക് ഇന്ത്യയിലെ പാക്ക് ഡപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.
വിചാരണയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പതിവായി അറിയിക്കാത്തതിലാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. കേസ് പരിഗണനയ്ക്ക് വന്ന ജൂണ്‍ 25ന് ജഡ്ജി അവധിയില്‍ ആയതിനാല്‍ മാറ്റിവച്ചു. ഇന്നലെയും കേസ് പരിഗണിച്ചെങ്കിലും വീണ്ടും മാറ്റി. ഇത് ഏഴാം തവണയാണ് കേസ് ഇങ്ങനെ നീട്ടി വയ്ക്കുന്നത്.
166 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണത്തില്‍ ലഷ്കര്‍ ഭീകരന് സാഖിര്‍ റഹ്മാന് ലാഖ്വി അടക്കം ഏഴു പേരാണ് പാകിസ്ഥാനില്‍ അറസ്റ്റിലായത്. എന്നാല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് ഇന്ത്യ ആരോപിക്കുന്ന ജമാത് ഉദ് ദവ സ്ഥാപകനും ലഷ്കര്‍ ഭീകരനുമായ ഹഫീസ് സയിദിനെ പാകിസ്ഥാന് ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
മേയ് 28, ജൂണ്‍ 4, 18, ജൂലായ് 2 തീയതികളില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആയിരുന്നു ഇത്. അതേസമയം പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്ഥാനും വിളിച്ചു വരുത്തി പ്രതിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: