ന്യൂദല്‍ഹി: മാവോയിസ്റ്റുകള്‍ ബോംബു വച്ച് റെയില്‍വേ ട്രാക്ക് തകര്‍ത്തു, രാജധാനി എക്സ്പ്രസിന് എസ്കോര്‍ട്ട് പോയ എഞ്ചിന് പാളം തെറ്റി. എസ്കോര്‍ട്ട് എഞ്ചിനുണ്ടായിരുന്നതിനാല് വന്‍ ദുരന്തമാണ് ഒഴിവായത്. ചൊവ്വാഴ്ച രാത്രിയില്‍ ബീഹാറിലെ ഇസ്മയില്പൂര്, റാഫിഗഞ്ജ് സെക്ഷനിലാണ് മാവോയിസ്റ്റുകള്‍ പാളം തകര്‍ത്തതും തുടര്‍ന്ന് ഭുവനേശ്വര്‍ ന്യൂദല്‍ഹി രാജധാനി എക്സ്പ്രസിന് മുന്‍പേ അകമ്പടി പോയ എഞ്ചിന് പാളം തെറ്റിയതും.
ട്രെയിന്‍ വരുന്ന സമയത്ത് പാളം സ്ഫോടകവസ്തു വച്ച് തകര്‍ക്കുകയായിരുന്നുവെന്ന് മഗധ റേഞ്ച്ഡിഐജി പികെ ശ്രീവാസ്തവ പറഞ്ഞു. മൂന്നു മീറ്റര്‍ നീളത്തില്‍ പാളം തകര്‍ന്നു, മുകളിലെ വൈദ്യുതിക്കമ്പികളും തകര്‍ന്നിട്ടുണ്ട്. പളം തകര്‍ന്ന സ്ഥലത്ത് നാലടി ആഴത്തില്‍ ഗര്‍ത്തവും രൂപപ്പെട്ടു. ശക്തിയേറിയ സ്ഫോടക വസ്തുവാണ് പാളം തകര്‍ക്കാന്‍ ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ഇതേത്തുടര്‍ന്ന് മൂന്നു രാജധാനി എക്സ്പ്രസുകളും 12 എക്സ്പ്രസ്,മെയില്‍ ട്രെയിനുകള്‍ പലയിടത്തായി പിടിച്ചിട്ടിരിക്കുകയാണ്.സംഭവത്തെപ്പറ്റി റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഔറംഗബാദിലെ വെടിവയ്പ്പില്‍ പ്രതിഷേധിക്കാന്‍ മാവോയിസ്റ്റുകള്‍ ഇന്നലെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ മറവിലാണ് അവര്‍ പാളം തകര്‍ത്തത്. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് മാവോയിസ്റ്റുകള്‍ രാജധാനിയെ ലക്ഷ്യമിട്ട് അട്ടിമറി നടത്തുന്നത്. ജൂണ്‍ 25 ന് ദല്‍ഹി ദിബ്രുഗഡ് രാജധാനി അട്ടിമറിച്ചിരുന്നു. അന്ന് നാലു പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: