ന്യൂദല്‍ഹി: ഗാസ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടില്‍ മുന്‍പുള്ള സര്‍ക്കാരുകളുടെ നിലപാടുകളില്‍ നിന്ന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഗാസവിഷയില് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു സുഷമ.
ഭാരതത്തിന്റെയും നരേന്ദ്ര മോദി സര്‍ക്കാരിന്റെയും വിദേശനയം ആഗോള തലത്തില്‍ പ്രശംസിക്കപ്പെടുന്നുണ്ട്. എല്ലാ പ്രധാന രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ നിലപാട് വ്യക്തമാണ്. ബ്രിക്സ് ഉച്ചകോടിയുള്‍പ്പെടെ ഇതിന് തെൡവാണ്. പ്രതിപക്ഷം സര്‍ക്കാരിന്റെ വിദേശ നയത്തെയും നിലപാടുകളെയും കുറിച്ചുന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടിയെക്കുറിച്ച് പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയില്ല എന്നതാണ് ആരോപണം. ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ സൗഹാര്‍ദ്ദവും ധാരണയും സംബന്ധിച്ച് സംയുക്ത പ്രസ്താവന വന്നു. ഓരോരോ രാജ്യങ്ങളുമായി ഉഭയ കക്ഷി ധാരണകളും സര്‍ക്കാര്‍ ഉണ്ടാക്കി. ഇതിനു മുന്‍പും ബ്രിക്സ് ഉച്ചകോടികഴിഞ്ഞ് പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തിയ ചരിത്രമില്ല. ഉണ്ടെങ്കില്‍ വിദേശ നയത്തിന്റെ തമ്പുരാനെന്നു പറയുന്ന ആനന്ദ് ശര്‍മ്മ പറയട്ടെ.
ബീഹാറില്നിന്നുള്ളവര് വിദേശത്തു കുടുങ്ങിപ്പോയപ്പോള്‍ അവരെ രക്ഷപ്പെടുത്താന്‍ വിദേശകാര്യ വകുപ്പു നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ശരദ് യാദവ് സംസാരിച്ചതിനു നന്ദിയുണ്ട്. മതം നോക്കിയല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സൗദി അറേബ്യയില്‍നിന്നും ഇതുപോലെ ഭാരതീയരെ നാട്ടിലെത്തിച്ചു. ഇറാഖില്‍ അകപ്പെട്ടു പോയ കേരളത്തില്‍നിന്നുള്ള നഴ്സുമാരെ തടങ്കലില്‍നിന്ന് വിമോചിപ്പിച്ചപ്പോള്‍ എത്ര ക്രിസ്ത്യാനികള്‍ അക്കൂട്ടത്തിലുണ്ടെന്നല്ല നോക്കിയത്. പഞ്ചാബില്‍ നിന്നുള്ളവരെയും ഇറാഖില്‍നിന്നും രക്ഷപ്പെടുത്തി.
ഗാസായിലെ പാലസ്തീന്-ഇസ്രയേല്‍ പ്രശ്നത്തില്‍ ഭാരത സര്‍ക്കാരിന് നയമില്ലെന്നു പറയുന്നവര്‍ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി നടത്തിയ പ്രസ്താവന കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ജൂലൈ പത്തിനു വന്ന പ്രസ്താവനയില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകള്‍ പരാമര്‍ശിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് ഗാസയാണ്. ഗാസായില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയാണ് പ്രസ്താവന തുടങ്ങുന്നത്. ജൂലൈ 16ന് പാലസ്തീന് വിഷയത്തില്‍ സഭയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നതിനും ഒരു ദിവസം മുമ്പാണ് ഇസ്രയേല്‍-പാലസ്തീന് വിഷയത്തില്‍ പ്രതിഷേധിച്ചുള്ള ബ്രിക്സ് രാജ്യങ്ങളുടെ പ്രമേയത്തില്‍ നരേന്ദ്രമോദി ഉള്‍പ്പെടെ ഒപ്പിട്ടത്. പ്രധാനമന്ത്രി തന്നെ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടും കേന്ദ്രസര്‍ക്കാരിന് നയമില്ലെന്ന് പറയുന്നത് തെറ്റാണ്.
ഗാസാ വിഷയത്തില്‍ സര്‍ക്കാരിന്റെ നയം മാറിയിട്ടില്ല. പാലസ്തിനിന്റെ ഉത്കണ്ഠകളെ പങ്കുവെച്ചുകൊണ്ടുതന്നെ ഇസ്രായേലുമായുള്ള ബന്ധം നിലനിര്‍ത്തുകയാണ് രാജ്യത്തിന്റെ നയം. പാലസ്തീന് ഒരു രാജ്യമാകുന്നതിനു മുമ്പ്, പിഎല്‍ഒ എന്ന വെറുമൊരു സംഘടന ആയിരുന്ന കാലത്തു തുടങ്ങിയതാണ് ഭാരതത്തിന്റെ നിലപാട്. അതില്‍ ഇതുവരെ മാറ്റമുണ്ടായിട്ടില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്റ്റേറ്റായത്. അതിനു ശേഷം പി.വി. നരസിംഹ റാവുവും അടല്‍ ബിഹാരി വാജ്പേയിയും പ്രധാനമന്ത്രിയായി. വാജ്പേയി ആറു വര്‍ഷം ഭരിച്ചു. അപ്പോഴൊന്നും നയം മാറിയിട്ടില്ല. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കെ തുടര്‍ന്ന പാലസ്തീന്-ഇസ്രായേല്‍ നയങ്ങള്‍തന്നെയാണ് വെറും രണ്ടു മാസം മാത്രമായ നരേന്ദ്ര മോദി സര്‍ക്കാരിന്റേതും.
വിദേശ നയം കോണ്‍ഗ്രസിന്റെയോ ബിജെപിയുടേയോ അല്ല, രാജ്യത്തിന്റേതാണ്.
സീതാറാം യച്ചൂരി പ്രസംഗത്തില്‍ പലകാര്യങ്ങളും പറഞ്ഞു. 2008-ലാണ് ഇസ്രായേല്‍- പാലസ്തീന് പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. 1,400 പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അന്ന് യുപിഎ സര്‍ക്കാരാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും. സിപിഎം പിന്തുണയിലും നിയന്ത്രണത്തിലുമായിരുന്നു കേന്ദ്രസര്‍ക്കാര്‍. പക്ഷേ അന്ന് എന്തുകൊണ്ട് ചര്‍ച്ച നടത്താനും പ്രമേയം പാസാക്കാനും യച്ചൂരി തയ്യാറായില്ല. പ്രമേയം കൊണ്ടുവരാന്‍ നിര്ബന്ധിക്കാമായിരുന്നില്ലേ. അന്നു സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് അമേരിക്കന്‍ ആണവ കരാറിന്റെ പേരിലായിരുന്നു.സുഷമ പറഞ്ഞു.
രാജ്യാന്തര വേദികളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ എല്ലാ രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ സമാധാനം പുനസ്ഥാപിക്കപ്പെടണമെന്നാണ് ആവശ്യപ്പെട്ടത്. 2013 ജൂലൈയില്‍ ജോണ്‍ കെറിയുടെ മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ ഗാസായില്‍ സമാധാനം സ്ഥാപയി.
ഇപ്പോള്‍ ഈജിപ്ത് സമാധാന ചര്‍ച്ചകള്‍ നടത്തി ശാന്തി തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതാണ്. ഇസ്രായേല്‍ ഇതംഗീകരിച്ചെങ്കിലും ഹമാസ് തള്ളി. ഹമാസിന്റെ സൈനിക വിഭാഗം വിചാരിച്ചാല്‍ ഗാസയില്‍ സമാധാനം പുനസ്ഥാപിക്കാനാകും. പഴയപടി ശാന്തി പുനസ്ഥാപിക്കാന്‍ ഇരു വിഭാഗവും തയ്യാറാകണമെന്നാണ് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. അതുതന്നെയാണ് ഭാരതത്തിന്റെയും നിലപാട്. അറബ് രാജ്യങ്ങള്‍ക്കെല്ലം ഈ നിലപാടാണ്. അമേരിക്കയും റഷ്യയും പറയുന്നതും ഇതുതന്നെ.
സഭയില്‍ പ്രമേയം കൊണ്ടുവരണം എന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പ്രമേയം വന്നാല്‍ വോട്ടിംഗ് ഉണ്ടാകും. അത് രണ്ടുപക്ഷം ഉണ്ടാക്കും. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെന്ന സന്ദേശം പോകും. രാജ്യത്തെവിടെയുമുണ്ടാകുന്ന ഹിംസാ നടപടികളെ അപലപിക്കുന്നതാണ് ഭാരതത്തിന്റെ നിലപാട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശാന്തികൊണ്ടുവരണം. ഈജിപ്ത് മുന്നോട്ടുവെച്ച സമാധാന മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് നമ്മള് ചെയ്യേണ്ടത്. സഭയില്‍നിന്നു പോകേണ്ട സന്ദേശം അതാണ്. സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: